തിരൂരില്‍ പൊലീസുകാരനെ കയ്യേറ്റം ചെയ്ത അഷറഫ് റിമാന്‍ഡില്‍; കൂട്ടുപ്രതിയെ തിരഞ്ഞ് പൊലീസ്
സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷാബുവിനെ മര്‍ദ്ദിച്ചെന്നാണ് അഷറഫിനെതിരെയുള്ള കേസ്. ഇരു പ്രദേശങ്ങളിലുമുള്ള മത്സ്യ തൊഴിലാളികള്‍ ചേരിതിഞ്ഞ് പടഞ്ഞാറേക്കരയില്‍ സംഘര്‍ഷമുണ്ടാക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് അവിടേക്ക് ബൈക്കില്‍ പോകുകയായിരുന്നു ഷാബു
മലപ്പുറം: തിരൂരില്‍ പൊലീസുകാരനെ കയ്യേറ്റം ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റിലായി. പടിഞ്ഞാറേക്കരയില്‍ സംഘര്‍ഷ സ്ഥലത്തേക്ക് എത്തിയ സിവില്‍ പൊലീസ് ഓഫീസറെയാണ് യുവാവ് കയ്യേറ്റം ചെയ്തത്. പരിയാപുരം സ്വദേശി കുറിയേടത്ത് അഷറഫിനെയാണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷാബുവിനെ മര്‍ദ്ദിച്ചെന്നാണ് അഷറഫിനെതിരെയുള്ള കേസ്. ഇരു പ്രദേശങ്ങളിലുമുള്ള മത്സ്യ തൊഴിലാളികള്‍ ചേരിതിഞ്ഞ് പടഞ്ഞാറേക്കരയില്‍ സംഘര്‍ഷമുണ്ടാക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് അവിടേക്ക് ബൈക്കില്‍ പോകുകയായിരുന്നു ഷാബു. തുഞ്ചൻ പറമ്പിനടുത്തുവച്ച് ഷാബുവിന്‍റെ ബൈക്കില്‍ ഒരു കാറ്‍ ഇടിച്ചു. ഇതുമായി ബന്ധപെട്ടുണ്ടായ വാക്ക് തര്‍ക്കത്തിനിടയില്‍ അഷറഫും മറ്റൊരാളും ഇടപെടുകയും ഡ്യൂട്ടിയിലുള്ള ഷാബുവിനെ മര്‍ദ്ദിക്കുകയുമായിരുന്നു.
കൂടുതല്‍ പൊലീസുകാര്‍ എത്തിയതോടെ രക്ഷപെട്ട അഷഫിനോടൊപ്പമുണ്ടായിരുന്ന ആളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ വൈകാതെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ അഷറഫിനെ പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.