കെവിന്റെ മരണം, രണ്ട് പൊലീസുകാർ കസ്റ്റഡിയിൽ
കോട്ടയം: കെവിന്റെ മരണം, രണ്ട് പൊലീസുകാർ കസ്റ്റഡിയിൽ കെവിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാർ കസ്റ്റഡിയിൽ. തട്ടിക്കൊണ്ടുപോകലിന് സഹായം ചെയ്തെന്ന് കണ്ടെത്തിയ രണ്ട് പേരെയാണ് കസ്റ്റഡിയിലെടുത്തത്. എഎസ്ഐ ബിജു, ഡ്രൈവർ എന്നിവരാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളതെന്ന് ഐജി വിജയ് സാഖറെ പറഞ്ഞു. കസ്റ്റഡിയിലുള്ള ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്. ഇവർ കൈക്കൂലി വാങ്ങിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്.
ഇവർക്കെതിരായി തെളിവുകളുമുണ്ട്. മുഖ്യപ്രതി ഷാനുവിനോട് ഫോണില്‍ സംസാരിക്കുന്നത് എഎസ്ഐ ബിജുവാണെന്നാണ് ഐജി സ്ഥിരീകരിച്ചു. ഇവരെ പ്രതിചേർക്കുന്ന കാര്യത്തിൽ ഇന്ന് വൈകുന്നേരത്തോടെ തീരുമാനമാകുമെന്നും ഐജി പറഞ്ഞു. കെവിന്റെ മരണവുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, ഗൂഢാലോചന എന്നീ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്.
കെവിൻ തങ്ങളുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ടുപോയെന്നാണ് പ്രതികളുടെ മൊഴി. എല്ലാ പ്രതികളുടെയും മൊഴികൾ തമ്മിൽ വൈരുദ്ധ്യമില്ല. അനീഷിന്റെ മൊഴിയുമായും ഇത് ഒത്തുപോകുന്നുണ്ട്. എന്നാൽ യഥാർത്ഥത്തിൽ സംഭവിച്ചതെന്താണെന്നത് സംബന്ധിച്ച് എല്ലാ വശങ്ങളും അന്വേഷിച്ചുവരികയാണെന്നും സാഖറെ പറഞ്ഞു.
