തിരുവനന്തപുരം: പ്രക്ഷുബ്ധമായ രാഷ്‌ട്രീയ അന്തരീക്ഷത്തില്‍ നിയമ നിര്‍മാണത്തിനായി മാത്രമുള്ള നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഷ്‌ട്രീയ കൊലപാതകം, എം.വിന്‍സെന്റിന്റെ അറസ്റ്റ്, ജി.എസ്.ടി, സ്വാശ്രയ പ്രവേശനം തുടങ്ങിയ വിഷയങ്ങള്‍ സഭാതലത്തെ ചൂടു പിടിപ്പിക്കും.

Add Asianetnews as a Preferred SourcegooglePreferred

ഒരു നിയമസഭാംഗം ജയിലില്‍ കിടക്കുമ്പോള്‍ ചേരുന്ന സമ്മേളനം, എന്നതാണ് പതിന്നാലാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന്റെ രാഷ്‌ട്രീയ പ്രാധാന്യം നല്‍കുന്ന വിഷയങ്ങളിലൊന്ന്. വിന്‍സെന്റിന്റെ അറസ്റ്റിനെതിരായ കോണ്‍ഗ്രസ് രോഷം സഭാ തലത്തില്‍ പ്രകടമാകും. അറസ്റ്റിന് പിന്നില്‍ രാഷ്‌ട്രീയ ഗൂഢാലോചനയെന്ന പ്രതിപക്ഷം ആരോപിക്കുമ്പോള്‍ കേസ് തന്നെയാണ് ഭരണപക്ഷത്തിന്റെ വടി. വിന്‍സെന്റിന്റെ ജാമ്യാപേക്ഷയില്‍ കോടതി വിധി പറയുന്നതും സമ്മേളനത്തിന്റെ ആദ്യ ദിവസമെന്നത് യാദൃശ്ചികം.

സമ്മേളനം ചേരുന്നത് നിയമ നിര്‍മാണത്തിന് മാത്രമായെങ്കിലും ബില്ലുകളുടെ ചര്‍ച്ചയിലും രാഷ്‌ട്രീയം മുഴച്ചു നില്‍ക്കും. ജി.എസ്.ടി ബില്‍ വരുമ്പോള്‍ ഓര്‍ഡിനന്‍സിലൂടെ ജി.എസ്.ടി നടപ്പാക്കിയതിന്റെ അനിഷ്‌ടം പ്രതിപക്ഷം പ്രകടിപ്പിക്കും.