കൊച്ചി: ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന്. അത്തച്ചമയ ഘോഷയാത്രയ്ക്കായി നഗരം ഒരുങ്ങിക്കഴിഞ്ഞു.

മലയാളികളുടെ ഓണാഘോഷങ്ങൾക്ക് തുടക്കമിടുകയാണ് അത്തംഘോഷയാത്രയിലൂടെ. തിരുവോണത്തെ വരവേൽക്കാനായുള്ള തയ്യാറെടുപ്പ്. കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യം വിളിച്ചോതി വിവിധ കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയിൽ അണിനിരക്കും. പുലർച്ചെ അത്തം ഉണർത്തൽ ചടങ്ങ് നടക്കും. രാവിലെ ഒമ്പതിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. തുടർന്ന് വർണ്ണാഭമായ ഘോഷയാത്ര. നഗരം ചുറ്റുന്ന ഘോഷയാത്ര ഉച്ചയ്ക്ക് രണ്ട് മണിയോടെ അത്തം നഗറിൽ സമാപിക്കും. ആഘോഷത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി.

രാജഭരണകാലത്ത് ചിങ്ങമാസത്തിലെ അത്തംനാളിൽ രാജാക്കന്മാർ ഘോഷയാത്രയുടെ അകമ്പടിയോടെ നടത്തിയിരുന്ന എഴുന്നള്ളത്തായിരുന്നു അത്തച്ചമയം. ഇപ്പോൾ നഗരസഭയാണ് സംഘാടകർ. ഗ്രീൻപ്രോട്ടോക്കോൾ പ്രകാരം പ്ലാസ്റ്റിക് കുപ്പിൾക്കും ഫ്ലക്സ് ബോർഡുകൾക്കും ഘോഷയാത്രയിൽ നിരോധനമുണ്ട്.