തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയുടെ കാര്യത്തില്‍ തുടര്‍ നടപടികള്‍ തിടുക്കത്തില്‍ വേണ്ടെന്ന് ഊര്‍ജ്ജവകുപ്പ്. പദ്ധതിക്കുള്ള പാരിസ്ഥിതികാനുമതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. അതിരപ്പിള്ളി പദ്ധതിയുടെ നിര്‍മാണജോലികള്‍ തുടങ്ങിയെന്നാണ് ഊര്‍ജ്ജവകുപ്പ് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തെ അറിച്ചിരിക്കുന്നത്. പദ്ധതിക്കായി ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ച് ലൈന്‍വലിച്ചത് ചൂണ്ടിക്കാട്ടിയാണിത്.

അതിനാല്‍ പാരിസ്ഥിതാകാനുമതി റദ്ദാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കണക്കുകൂട്ടല്‍. പാരിസ്ഥിതികാനുമതി നിലനില്‍ക്കുന്നതിനാല്‍ തുടര്‍ നടപടികള്‍ക്ക് തിടുക്കം കാട്ടേണ്ട കാര്യമില്ലെന്നാണ് വകുപ്പ് നിലപാട്. ഇടതു മുന്നണിയില്‍ ഭിന്നത നിലനില്‍ക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ രാഷ്‌ട്രീയ തീരുമാനവും വേണം. മുന്നണിയിലും പ്രതിപക്ഷത്ത് നിന്നും ഉണ്ടായ എതിര്‍പ്പും സര്‍ക്കാര്‍ നിരീക്ഷിക്കുന്നു.

സി.പി.ഐയും യു.ഡി.എഫും ശക്തമായി പദ്ധതിയെ എതിര്‍ക്കുന്നു. എന്നാല്‍ അവിടത്തന്നെ പദ്ധതിയെ അനുകൂലിക്കുന്നവരുണ്ടെന്നാണ് വിലയിരുത്തലാണ് ഊര്‍ജ്ജവകുപ്പിന്റേത്. പൊതുവികാരം പദ്ധതിക്ക് അനുകൂലമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നു. അതിനാല്‍ തിടുക്കത്തില്‍ അല്ലങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നൊയാണ് കെ.എസ്.ഇ.ബിയുടെയും ഊര്‍ജ്ജവകുപ്പിന്റെയും തീരുമാനം.