തിരുവനന്തപുരം: തിരുവനന്തപുരത്ത് എടിഎമ്മുകളിൽ കവർച്ച നടത്തിയ വിദേശികളെ തിരിച്ചറിഞ്ഞു. റുമാനിയൻ സ്വദേശികളായ ക്രിസ്റ്റിൻ വിക്ടർ, ഇലി, ഫ്ളോറിക് എന്നിവരാണ് മോഷ്ടാക്കൾ.

Add Asianetnews as a Preferred SourcegooglePreferred

ഇവരുടെ പാസ്പോർ‍ട്ടിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. വിനോദസഞ്ചാരികളെന്ന പേരിലാണ് ഇവർ തിരുവനന്തപുരത്തെ ഹോട്ടലിൽ താമസിച്ചത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

അത്യാധുനിക സാങ്കേതിക വിദ്യ ഉപോയോഗിച്ചു കൊണ്ടുള്ള കവര്‍ച്ചയാണ് നടന്നിരിക്കുന്നത്. സ്വിമ്മര്‍ എന്ന സോഫ്റ്റവെയര്‍ എടിഎം കൗണ്ടറില്‍ സ്ഥാപിച്ച് വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നു. കൂടാതെ ക്യാമറ സ്ഥാപിച്ച് പിന്‍നമ്പറും മറ്റും ചോര്‍ത്തിയ ശേഷം വ്യാജ കാര്‍ഡുകള്‍ സൃഷ്ടിച്ചാണ് കവര്‍ച്ച നടത്തിയിരിക്കുന്നത്. ഇത്തരം ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ കൗണ്ടറില്‍ ഘടിപ്പിക്കുന്ന മൂന്നുപേരുടെ ദൃശ്യങ്ങളാണ് പൊലീസ് പുറത്ത് വിട്ടിരിക്കുന്നത്.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അക്കൗണ്ടുകളില്‍നിന്നു പണം പോയത്. പതിനായിരവും അതിനു മുകളിലേക്കുമുള്ള തുകകള്‍ നിരവധി പേരുടെ അക്കൗണ്ടുകളില്‍നിന്നു പിന്‍വലിച്ചതായി പലര്‍ക്കും മെജെസ് ലഭിച്ചു. ഞായറാഴ്ച അവധിയായതിനാല്‍ തിങ്കളാഴ്ച രാവിലെ മുതല്‍ ആളുകള്‍ പരാതികളുമായി ബാങ്ക് ശാഖകളിലേക്ക് എത്തുമ്പോഴാണ് സംഭവം പുറത്തറിയുന്നത്. മുംബൈയില്‍നിന്നു പണം പിന്‍വലിക്കപ്പെട്ടതായാണു പലര്‍ക്കും ലഭിച്ചിരിക്കുന്ന മെസെജില്‍ പറയുന്നത്.

തിരുവനന്തപുരം നഗരത്തില്‍ ആല്‍ത്തറ ജംഗ്ഷന്‍, കവടിയാര്‍, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളിലെ എസ്ബിഐ, എസ്ബിടി എടിമ്മുകളില്‍ നിന്നാണു പണം പോയത്. മ്യൂസിയം, വട്ടിയൂര്‍ക്കാവ്, പേരൂര്‍ക്കട സ്റ്റേഷന്‍ പരിധിയിലാണു പരാതിക്കാര്‍ ഏറെയും. ലക്ഷക്കണക്കിനു രൂപ അപഹരിക്കപ്പെട്ടിട്ടുണ്ടെന്നാണു സൂചന.
ഇപ്പോഴും നിരവധി ആളുകള്‍ പണം നഷ്ടമായതായി പരാതികളുമായി എത്തുന്നുണ്ട്.