2013 ല്‍ ബംഗളൂരുവിലെ കോര്‍പ്പറേഷന്‍ ബാങ്ക് എടിഎമ്മില്‍ പണം പിന്‍വലിക്കാനെത്തിയ മലയാളി യുവതിയെ ക്യാമ്പിനകത്ത് വച്ചാണ് അക്രമി വെട്ടിയത് രാജ്യം ഞെട്ടലോടെയാണ് കണ്ടത്. കഴുത്തിന് വെട്ടേറ്റ് വീണ തിരുവനന്തപുരം സ്വദേശിനിയുടെ കൈയ്യിലെ പണവുമായാണ് അക്രമി കടന്നത്

കൊച്ചി: എടിഎമ്മുകളുടെ സുരക്ഷ ശക്തമാക്കുന്നതില്‍ ബാങ്കുകള്‍ കാണിച്ച വീഴ്ച്ചയുടെ ഒടുവിലത്തെ ഉദാഹരണമാണ് കേരളത്തിലെ കവര്‍ച്ച. ചിലവു ചുരുക്കലിന്‍റെ പേരില്‍ കാവല്‍ക്കാരെ പോലും ബാങ്കുകള്‍ പിന്‍വലിച്ചു. മോഷണം തടയാനുള്ള അത്യാധുനിക സൗകര്യങ്ങളും പേരിന് മാത്രമാണ്.

2013 ല്‍ ബംഗളൂരുവിലെ കോര്‍പ്പറേഷന്‍ ബാങ്ക് എടിഎമ്മില്‍ പണം പിന്‍വലിക്കാനെത്തിയ മലയാളി യുവതിയെ ക്യാമ്പിനകത്ത് വച്ചാണ് അക്രമി വെട്ടിയത് രാജ്യം ഞെട്ടലോടെയാണ് കണ്ടത്. കഴുത്തിന് വെട്ടേറ്റ് വീണ തിരുവനന്തപുരം സ്വദേശിനിയുടെ കൈയ്യിലെ പണവുമായാണ് അക്രമി കടന്നത്. സുരക്ഷാ ജീവനക്കാരന്‍ പോലും ഇല്ലാതിരുന്ന എടിഎമ്മിലെ സുരക്ഷാവീഴച്ചയെകുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ വലിയ പ്രഖ്യാപനങ്ങളാണ് അന്ന് ബാങ്കുകള്‍ നടത്തിയത്.

മുഴുവന്‍ സമയം സുരക്ഷാ ജീവനക്കാരന്‍, കവര്‍ച്ചാ ശ്രമം ഉണ്ടായാല്‍ അടിയന്തര സന്ദേശം അയക്കാനുള്ള സംവിധാനം, ഓട്ടോമാറ്റിക്ക് ഡോര്‍ ലോക്ക്, അലാറം സംവിധാനം എന്നിവ അടിയന്തരമായി നടപ്പാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പ്രഖ്യാപനങ്ങള്‍ എല്ലാം പ്രഹസനം മാത്രമായെന്നാണ് കേരളം കണ്ട ഏറ്റവും വലിയ എടിഎം കവര്‍ച്ചയും തെളിയിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റേയും എടിഎമ്മുകളിലാണ് കവര്‍ച്ച നടന്നത്. 

ബാങ്കിങ് പ്രവര്‍ത്തന സമയത്തേക്ക് മാത്രമായി സുരക്ഷാ ജീവനക്കാരന്‍റെ സമയം വെട്ടികുറച്ചത് മോഷ്ടാക്കള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. ഓട്ടോമാറ്റിക്ക് ഡോര്‍ അടക്കമുള്ള സംവിധാനങ്ങള്‍ക്ക് ചെലവേറുന്നതും ബാങ്കുകളെ പിന്നോട്ടടുപ്പിച്ചു. സിസിടിവിയിലേക്ക് പെയിന്‍റ് സ്പ്രേ ചെയ്തുള്ള മോഷണ രീതി നേരത്തെയും രാജ്യത്തിന്‍റെ പലയിടത്തും നടന്നതാണ്. കവര്‍ച്ച നടന്നാല്‍ ബാങ്ക് മാനേജര്‍ ഉള്‍പ്പടെ അഞ്ച് പേരുടെ നമ്പറുകളിലേക്ക് സന്ദേശം അയക്കാന്‍ സംവിധാനമുണ്ട്.

എന്നാല്‍ സ്ഥലം മാറിപ്പോയതോ വിരമിച്ചതോ ആയ ഉദ്യോഗസ്ഥന്‍റെ പേരിലാണ് മിക്ക എടിഎമ്മുകളിലേയും നമ്പറുകള്‍. കൊച്ചിയില്‍ കവര്‍ച്ചാ ശ്രമം ഉണ്ടായപ്പോള്‍ അടിയന്തര സന്ദേശം പോയത് മുംബൈയിലെ ബാങ്ക് ഹെഡ് ഓഫീസിലേക്കാണ്. ലോക്കല്‍ പൊലീസ് സ്റ്റേഷനിലെ നമ്പര്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശവും പാലിക്കപ്പെടാറില്ല. 35 ലക്ഷം രൂപയലധികമാണ് 2 എടിഎമ്മുകളില്‍ നിന്ന് മോഷ്ടാക്കള്‍ മണിക്കൂറുകള്‍ക്കകം സ്വന്തമാക്കിയത്.

രണ്ടായിരം രൂപ നോട്ടുകള്‍ക്ക് എടിഎം മെഷീനുകളില്‍ ബാങ്കുകള്‍ മുന്‍ഗണന നല്‍കിയതും ഹൈടെക്ക് മോഷ്ടാക്കള്‍ക്ക് ഗുണകരമായി. ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ളതിനാല്‍ കവര്‍ച്ച വഴി നഷ്ടമാകുന്ന പണം ഇന്‍ഷുറന്‍സ് കമ്പനികള്‍ ബാങ്കുകള്‍ക്ക് നല്‍കും. ഇന്‍ഷുറന്‍സ് കമ്പനികള്‍ കൈവിട്ടാലും പൊതുമേഖലാ ബാങ്കുകളുടെ നഷ്ടം നികത്താന്‍ കേന്ദ്ര ബജറ്റില്‍ തുക നീക്കം വയക്കു എന്നതും വന്‍ തുക ചെലവാക്കി സുരക്ഷ ഒരുക്കുന്നതിനല്‍ നിന്ന് പിന്‍വലിയാന്‍ മറ്റൊരു കാരണമാണ്.എന്നാല്‍ എടിഎം സുരക്ഷയുടെ പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് ഇടൗക്കുന്ന പണത്തിന്‍റെ കാര്യത്തില്‍ ബാങ്കുകള്‍ക്ക് മറുപടി ഇല്ലതാനും.