പിടിയിലായ ജെയ്ഷെ മുഹമ്മദ് അനുയായികൾക്കെതിരെ അഭിഭാഷകരുടെ പ്രതിഷേധം
കഴിഞ്ഞ ദിവസം ജെയ്ഷെ മുഹമ്മദ് തീവ്രവാദികളെന്ന് സംശയിക്കുന്ന കാശ്മീരിൽ നിന്നുള്ള രണ്ടുപേരെ ഉത്തർപ്രദേശിൽ വച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കാന്‍ എത്തിച്ചപ്പോളാണ് പ്രതിഷേധമുണ്ടായത്.
ദില്ലി: ഉത്തർപ്രദേശിൽ പിടിയിലായ ജെയ്ഷെ മുഹമ്മദ് അനുയായികൾക്കെതിരെ അഭിഭാഷകരുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം ജെയ്ഷെ മുഹമ്മദ് തീവ്രവാദികളെന്ന് സംശയിക്കുന്ന കാശ്മീരിൽ നിന്നുള്ള രണ്ടുപേരെ ഉത്തർപ്രദേശിൽ വച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കാന്‍ എത്തിച്ചപ്പോളാണ് പ്രതിഷേധമുണ്ടായത്. അഭിഭാഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രതികളെ ഹാജരാക്കാൻ കഴിയാതെ പൊലീസ് തിരിച്ചുപോയി.
ജമ്മുകശ്മീരിലെ കുൽഗാം സ്വദേശിയായ ഷാനവാസ് അഹമ്മദ്, പുൽവാമയിൽ നിന്നുള്ള ആഖിബ് അഹമ്മദ് മാലിക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന ആളാണ് ഷാനവാസ് അഹമ്മദെന്ന് സംശയിക്കുന്നതായി ഉത്തർപ്രദേശ് പൊലീസ് ചീഫ് ഒ പി സിംഗ് വിശദമാക്കിയിരുന്നു.
ഭീകരവിരുദ്ധ സ്ക്വാഡാണ് ഇവർ ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്ന് കൈത്തോക്കും വെടിയുണ്ടകളും കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 14 ന് പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ നാൽപത് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഭീകരാക്രമണത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.