11 വയസുകാരിയെ നൃത്താധ്യാപിക മർദ്ദിച്ച സംഭവം; കുടുംബം ഹൈക്കോടതിയിലേക്ക്
കുമളിയിൽ പതിനൊന്നു വയസുകാരിയെ നൃത്താധ്യാപിക ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം ഹൈക്കോടതിയിലേക്ക്. നീതി കിട്ടിയില്ലെന്നും , നൃത്താധ്യാപിക ശാന്താ മേനോന് മുൻകൂർ ജാമ്യം അനുവദിച്ചത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.
ഇടുക്കി: കുമളിയിൽ പതിനൊന്നു വയസുകാരിയെ നൃത്താധ്യാപിക ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം ഹൈക്കോടതിയിലേക്ക്. നീതി കിട്ടിയില്ലെന്നും , നൃത്താധ്യാപിക ശാന്താ മേനോന് മുൻകൂർ ജാമ്യം അനുവദിച്ചത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.
തൊടുപുഴ സെഷൻസ് കോടതിയായിരുന്നു നൃത്താധ്യാപിക ശാന്താ മേനോന് മുൻകൂർ ജാമ്യം അനുവദിച്ചത്. കുമളി പൊലീസ് തെറ്റായ റിപ്പോർട്ട് നൽകിയതിനാലാണ് ഇതുണ്ടായതെന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം. പെണ്‍കുട്ടിയുടെ മൊഴിയും, എഫ്ഐആറും തമ്മിൽ വൈരുധ്യമുണ്ട്.
ക്രൂരമർദ്ദനത്തിന് ഇരയായെന്നും, വീട്ടുജോലി ചെയ്യിച്ചെന്നുമുള്ള പെണ്‍കുട്ടിയുടെ മൊഴി പൊലീസ് കോടതിയിൽ പറഞ്ഞില്ല. ശാന്താ മേനോനെ സഹായിക്കുന്ന നിലപാടാണ് തുടക്കം മുതലേ പൊലീസ് എടുത്തതെന്നും കുട്ടിയുടെ അമ്മ ആരോപിക്കുന്നു.
ഹൈക്കോടതിയിൽ നിന്ന് നീതികിട്ടുമെന്നാണ് പ്രതീക്ഷയെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. ഇക്കഴിഞ്ഞ നാലാം തീയ്യതിയാണ് പതിനൊന്നുവയസ്സുകാരി ക്രൂരമായി മർദ്ദിക്കപ്പെട്ടത്. മോഷ്ടിച്ചെന്നു പറഞ്ഞായിരുന്നു വായിൽ തുണിതിരുകിയുള്ള മർദ്ദനം.എന്നാൽ വീട്ടുജോലികൾ ചെയ്യാത്തതിനാണ് മർദ്ദിച്ചതെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി.