കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൊലീസ് വീണ്ടും വിവരങ്ങള്‍ ശേഖരിക്കുന്നു. സിനാമാ മേഖലയിലെ ചിലര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. എന്നാല്‍ ഇപ്പോള്‍ ഇതേക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്ന് മുഖ്യപ്രതി സുനില്‍ കുമാറും പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ സുനില്‍ കുമാര്‍ അടക്കമുളളവരെ പ്രതികളാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതിനുശേഷം പലയിടത്തുനിന്നായി ഗൂഡാലോചന സംബന്ധിച്ച് പൊലീസിന് ചില വിവരങ്ങള്‍ കിട്ടിയിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പെരുന്പാവൂര്‍ സിഐയിടെ നേതൃത്വത്തില്‍ വിവരശേഖരണം. നടനും സംവിധായകനുമായ ഒരു സിനിമാ പ്രവത്തകനെക്കുറിച്ചാണ് പ്രധാനമായും വിവരങ്ങള്‍ ചികയുന്നത്. 

സംഭവദിവസമോ അതിനുമുമ്പോ മുഖ്യപ്രതികളില്‍ ആരെങ്കിലുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ, എന്തെങ്കിലും പണമിടപാടുകള്‍ ഉണ്ടായിട്ടുണ്ടോ എന്നീ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഈ സംവിധായകന്റെ മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ തനിക്ക് പൊലീസില്‍ നിന്ന് അറിയിപ്പൊന്ന് കിട്ടിയിട്ടില്ലെന്ന് സംവിധാകനും പ്രതികരിച്ചു. 

സിനിമാമേഖലയിലെ ആരെയെങ്കിലും നേരിട്ട് ബന്ധിപ്പിക്കാന്‍ പറ്റുന്ന തെളിവുകളൊന്നും ഇതേവരെ കിട്ടിയിട്ടില്ലാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ലഭിച്ച വിവരങ്ങള്‍ ഒന്നുകൂടി പരിശോധിക്കുക മാത്രമാണ് ചെയ്യുന്നത്. എന്നാല്‍ ഇപ്പോള്‍ ഇതേക്കുറിച്ച് ഒന്നും പറയുന്നില്ലെന്ന് റിമാന്‍ഡില്‍ ക്കഴിയുന്ന മുഖ്യ പ്രതി സുനില്‍കുമാര്‍ പറഞ്ഞു.