കൊച്ചി: എറണാകുളം വടക്കന്‍ പറവൂരില്‍ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വീടിനുനേരെ ആക്രമണം. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന 3 ബൈക്കുകള്‍ അക്രമികള്‍ കത്തിച്ചു. സംഭവത്തിനുപിന്നില്‍ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു.

പുലർച്ചെ മൂന്നരയോടെയാണ് പറവൂർ മുതുകുന്നം തറയില്‍ കവലയിലുള്ള ജിജേഷിന്‍റെ വീടിനുനേരെ ആക്രമണമുണ്ടായത്. ബിജെപി പ്രവർത്തകനും വടക്കേക്കര പഞ്ചായത്തു പ്രസിഡന്‍റുമാണ് ജിജേഷ്. ആക്രണമണത്തില്‍ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന 3 ബൈക്കുകള്‍ പൂർണമായും കത്തിനശിച്ചു. ആക്രമണം നടക്കുന്പോല്‍ ജിജേഷിന്‍റെ ഭാര്യയും അമ്മയും വീട്ടിലുണ്ടായിരുന്നു. 

തീ ഉയരുന്നതു കണ്ട് ഇവർ പുറത്തേക്കോടി രക്ഷപ്പെട്ടു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സെത്തിയാണ് തീയണച്ചത്. അക്രമത്തിനുപിന്നില്‍ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു. ഏറെ നാളായി സിപിഎം ബിജെപി സംഘർഷം നിലനില്‍ക്കുന്ന മേഖലയാണിത്. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.