ഗ്രാമപഞ്ചായത്ത് ഏഴാംവാര്‍ഡ് അംഗം കാരാഴ്മ കിഴക്ക് സുനില്‍ ഭവനത്തില്‍ അജിത സുനിലിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ചൊവ്വാഴ്ച രാത്രിയിലാണ് ആക്രമണം ഉണ്ടായത്. 

ആലപ്പുഴ: ചെന്നിത്തലയില്‍ ബിജെപി പ്രതിനിധിയായ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ആക്രമണം. ഗ്രാമപഞ്ചായത്ത് ഏഴാംവാര്‍ഡ് അംഗം കാരാഴ്മ കിഴക്ക് സുനില്‍ ഭവനത്തില്‍ അജിത സുനിലിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ചൊവ്വാഴ്ച രാത്രിയിലാണ് ആക്രമണം ഉണ്ടായത്. 

വീടിന്റെ അരികില്‍ വച്ചിരുന്ന ബൈക്കും സ്‌കൂട്ടറും സമീപത്ത് പാടത്തുള്ള കുളത്തില്‍ കൊണ്ടുപോയി മുക്കിയിട്ട നിലയിലായിരുന്നു. കൂടാതെ വീടിന് സമീപത്തുള്ള പച്ചക്കറി കൃഷികള്‍ മുഴുവനും നശിപ്പിച്ചു. 

വീടിനോട് ചേര്‍ന്ന് സൂക്ഷിച്ചിരുന്ന തുണികള്‍ മുഴുവന്‍ സമീപ പ്രദേശങ്ങളിലേക്ക് വലിച്ചെറിഞ്ഞ നിലയിലായിരുന്നു. ഒന്നിലധികം പേര്‍ സംഘമായി എത്തിയാണ് ആക്രമണം നടത്തിയതെന്ന് കരുതുന്നു. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി കിഴക്കന്‍മേഖല പ്രസിഡന്റ് വി.ബിനുരാജ് ആരോപിച്ചു. 

എന്നാല്‍ സിപിഎമ്മിനോ എല്‍ഡിഎഫിനോ യാതൊരു ബന്ധവുമില്ലെന്ന് സിപിഎം മാന്നാര്‍ ഏരിയാസെക്രട്ടറി പ്രൊഫ.പി.ഡി.ശശിധരന്‍ പറഞ്ഞു. ചെങ്ങന്നൂര്‍ ഡിവൈഎസ്പി ആര്‍.ബിനു, മാന്നാര്‍ സി.ഐ വിദ്യാധരന്‍, എസ്.ഐമാരായ മഹേഷ്, റജൂബ്ഖാന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആലപ്പുഴയില്‍ നിന്നും ഫോറന്‍സിക് വിദഗ്ദ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.