തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ കൗൺസിൽ യോഗത്തിടെ മേയര്‍ക്കെതിയുണ്ടായ ആക്രമണമുണ്ടായ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. വലിയവിള സ്വദേശി ആനന്ദാണ് പിടിയിലായത്. ആര്‍എസ്എസ് പ്രവർത്തകനാണ് ആനന്ദ് . ബിജെപി കൗണ്‍സിലര്‍മാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മേയര്‍ അഡ്വ. വി.കെ. പ്രശാന്തിനെ വിദഗ്ധ ചികിത്സയ്ക്കായി ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലേക്ക് മാറ്റിയിരുന്നു. തലയ്ക്ക് പരുക്കേറ്റ മേയര്‍ക്ക് ശരീരത്തില്‍ വിവിധ ഭാഗങ്ങളില്‍ ക്ഷതമേറ്റിട്ടുണ്ട്. സന്ധിക്ക് പരുക്കേറ്റതിനാല്‍ കാലില്‍ പ്ലാസ്റ്ററും കഴുത്തില്‍ കോളറുമിട്ടിട്ടുണ്ട്.

ആക്രമണത്തില്‍ കൗണ്‍സിലര്‍മാരായ റസിയാബീഗം (50), സിന്ധു (46), മേയറുടെ സഹായി ബി. മോഹന്‍ (48) എന്നിവര്‍ സാരമായ പരുക്കുകളോടെ ചികിത്സയിലാണ്. ബിജെപി അംഗം കൊണ്ടുവന്ന പ്രമേയം തള്ളിയതിനേത്തുടർന്നാണ് സംഘർഷമുണ്ടായത്. സംഘർഷത്തിനിടെ മേയർ വി.കെ.പ്രശാന്തിന് പരിക്കേല്‍ക്കുകയായിരുന്നു. മേയറെ നിലത്തിട്ട് മര്‍ദ്ദിച്ചെന്നാണ് പരാതി. സിപിഎം, ബിജെപി അംഗങ്ങൾ തമ്മിലുണ്ടായ ഉന്തിനും തള്ളിനുമിടയിലാണ് മേയർക്ക് പരിക്കേറ്റത്. മേയറെ നിലത്തിട്ട് വലിച്ചിഴയ്ക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.