തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസില്‍ നിനോ മാത്യുവിനു വധ ശിക്ഷ. അനുശാന്തിക്കു ജീവപര്യന്തം തടവ്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണു വിധി. പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ ആരോപിച്ച എല്ലാ കുറ്റങ്ങളും കോടതി ശരിവച്ചു.

അതി ക്രൂരമായ കൊലപാതമെന്നു പറഞ്ഞാണു നിനോ മാത്യുവിനു തൂക്കുകയറും അനുശാന്തിക്കു ജീവപര്യന്തവും വിധിച്ചത്. രണ്ടു പ്രതികള്‍ക്കും 50 ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. 

കാമ പൂര്‍ത്തീകരണത്തിനായാണു പ്രതികള്‍ പിഞ്ചു കുഞ്ഞിനെയും വൃദ്ധയേയും കൊലപ്പെടുത്തിയത്. സൗദി അറേബ്യയില്‍ ലഭിക്കുന്ന മുഴുവന്‍ സുഗന്ധ ദ്രവ്യങ്ങള്‍ ഉപയോഗിച്ചു കഴുകിയാലും പ്രതികളുടെ കൈയിലെ ദുര്‍ഗന്ധം മാറില്ല - കോടതി 

അനുശാന്തി മാതൃത്വത്തിനു നാണക്കേടെന്നു ശിക്ഷ വിധിച്ചുകൊണ്ടു കോടതി പറഞ്ഞു. നേരിട്ടു കുറ്റകൃത്യത്തില്‍ പങ്കെടുത്തിട്ടില്ലെന്നതും വനിത എന്ന പരിഗണന നല്‍കിയും മാത്രമാണ് അനുശാന്തിക്കു വധശിക്ഷ നല്‍കാത്തതെന്നു കോടതി പറഞ്ഞു. 

നിനോ മാത്യുവും കാമുകി അനുശാന്തിയും ചേര്‍ന്ന്, അനുശാന്തിയുടെ മകള്‍ സ്വാസ്തിക (നാലു വയസ്), ഭര്‍ത്താവിന്റെ അമ്മ ഓമന(67) എന്നിവരെ കൊലപ്പെടുത്തിയെന്നാണു കേസ്. കൊലപാതകം, കൊലപാതക ശ്രമം, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിലാണ് നിനോ മാത്യുവിനും അനുശാന്തിക്കുമെതിരെ ശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്. കേസില്‍ 49 സാക്ഷികളെ വിസ്തരിച്ചു. 85 രേഖകളും 41 തൊണ്ടി മുതലുകളും കോടതി തെളിവായി സ്വീകരിച്ചു.