മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന തുക ഓഡിറ്റ് ചെയ്യാൻ സർക്കാർ തീരുമാനം. ഇതിനായി പ്രമുഖ ചാർട്ടേർഡ് അക്കൗണ്ടിംഗ് കമ്പനിയായ വർമ ആൻഡ് വർമ കമ്പനിയെ ചുമതലപ്പെടുത്തി ധനവകുപ്പ് ഉത്തരവിറക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന തുക ഓഡിറ്റ് ചെയ്യാൻ സർക്കാർ തീരുമാനം. ഇതിനായി പ്രമുഖ ചാർട്ടേർഡ് അക്കൗണ്ടിംഗ് കമ്പനിയായ വർമ ആൻഡ് വർമ കമ്പനിയെ ചുമതലപ്പെടുത്തി ധനവകുപ്പ് ഉത്തരവിറക്കി. ഇതുവരെയുള്ള വരവും ചെലവും വിശദമായി പരിശോധിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ വർമ ആൻഡ് വർമ ചാർട്ടേഡ് അക്കൗണ്ടന്‍റ്സിനെ ഏല്‍പ്പിക്കാനാണ് തീരുമാനം.

സാധാരണ അക്കൗണ്ടന്‍റ് ജനറലാണ് ദുരിതാശ്വാസ നിധിയിലെ വരവും ചെലവും ഓഡിറ്റ് ചെയ്യാറുള്ളതെങ്കിലും പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ പ്രത്യേക അക്കൗണ്ട് തുടങ്ങണമെന്നതടക്കമുള്ള ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഇതുവരെ 1600 കോടിയോളം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടുള്ളത്.

പ്രളയ ദുരിതാശ്വാസത്തിന് എത്തുന്ന സംഭാവനകൾ കൈകാര്യം ചെയ്യാൻ പ്രത്യേക ട്രഷറി അക്കൗണ്ട് ആരംഭിക്കാൻ ധനവകുപ്പ് നേരത്തേ തീരുമാനിക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്തിരുന്നു. തുടർന്നുണ്ടായ ആരോപണങ്ങള്‍ നേരിടാൻ വേണ്ടിക്കൂടിയാണ് വരവും ചെലവും കുറ്റമറ്റതാക്കാൻ അക്കൗണ്ട് ഓഡിറ്റ് ചെയ്യുന്നത്.