Asianet News MalayalamAsianet News Malayalam

അതിരുവിട്ട ഡ്രൈവറുടെ സംഭാഷണം, യുവതി ഓട്ടോയില്‍ നിന്ന് ചാടി

auto driver misbehaved women jumped from the moving auto
Author
First Published Nov 25, 2017, 4:37 PM IST

ചെറുവത്തൂര്‍: ഓട്ടോ ഡ്രൈവറുടെ അതിരുവിട്ട സംഭാഷണത്തെ തുടര്‍ന്ന് ഓടുന്ന വണ്ടിയില്‍ നിന്ന് ചാടിയ യുവതി ഗുരുതരാവസ്ഥയില്‍. വണ്ടിയില്‍ നിന്ന് ചാടിയ യുവതിയെ ആശുപത്രിയില്‍ എത്തിക്കാതെ രക്ഷപെട്ട ഓട്ടോ ഡ്രൈവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.കാസര്‍ഗോഡ് ദേശീയ പാതയിൽ ചെറുവത്തൂർ പടുവളത്താണ് സിനിമയെ വെല്ലുന്ന രംഗങ്ങൾ അരങ്ങേറിയത്. പിലിക്കോട് എക്കച്ചിയിലെ എ.വി.സന്തോഷിന്‍റെ ഭാര്യ ടി .വി. സവിതയ്ക്കാണ്(27) ഓട്ടോയാത്രക്കിടെ ദുരനുഭവം നേരിടേണ്ടി വന്നത്. 

മകൾ പഠിക്കുന്ന ചന്ദേരയിലെ വിദ്യാലയത്തിൽ പിടിഎ മീറ്റിങ്ങിൽ പങ്കെടുക്കാനാണ് സവിത ഓട്ടോയില്‍ കയറിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ചെറുവത്തൂർ ഭാഗത്തുനിന്നും കാലിക്കടവ് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയിൽ തോട്ടം ഗെയ്റ്റിനു സമീപത്തു നിന്നാണ് സവിത കയറിയത്. ആദ്യം സൗഹൃദ സംഭാഷണം നടത്തിയ ഡ്രൈവര്‍ പിന്നീട് സവിതയോട് മോശമായ രീതിയില്‍ സംസാരിക്കാന്‍ തുടങ്ങി.  ഓട്ടോയില്‍ മറ്റാരും ഈ സമയത്ത് ഉണ്ടായിരുന്നുമില്ല.

ഡ്രൈവറുടെ സംസാരം സഹികെട്ടതോടെ സവിത വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വണ്ടി നിര്‍ത്തുന്നതിന് പകരം അമിത വേഗത്തില്‍ ഇയാള്‍ വണ്ടി ഓടിക്കുകയാണുണ്ടായത്. ഇതേ തുടര്‍ന്ന് അമിത വേഗതയില്‍ പൊയ്ക്കൊണ്ടിരുന്ന വണ്ടിയില്‍ നിന്ന് യുവതി എടുത്ത് ചാടി. വീഴചയില്‍ തലയ്ക്കും ശരീരമാസകലവും ഇവര്‍ക്ക് പരിക്ക് പറ്റി.

സിപിഎം തൃക്കരിപ്പൂര്‍ ഏരിയ കമ്മിറ്റി ഓഫീസിനടുത്തുള്ള റോഡില്‍ അവശ നിലയില്‍ കണ്ടെത്തിയ സവിതയെ അതുവഴി വന്ന കാര്‍ യാത്രക്കാരാണ് ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. സാരമായി പരിക്കേറ്റതിനാല്‍ ഇവരെ തുടര്‍ന്ന് മംഗലാപുരത്തേക്ക് മാറ്റി. ഓട്ടോറിക്ഷ ഡ്രൈവറെ കണ്ടെത്താന്‍ നാട്ടുകാരുടെയും സിസിടിവി ക്യാമറകളുടെയും സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണെന്ന് എസ്ഐ കെ.വി ഉമേഷ് പറഞ്ഞു.


 

Follow Us:
Download App:
  • android
  • ios