കോഴിക്കോട് ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനിയായ 21കാരി ആയിഷ റഷ തൂങ്ങിമരിച്ച സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍.

കോഴിക്കോട്: കോഴിക്കോട് ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനിയായ 21കാരി ആയിഷ റഷ തൂങ്ങിമരിച്ച സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് ആണ്‍സുഹൃത്ത് കണ്ണാടിക്കല്‍ സ്വദേശി ബഷീറുദ്ദീന്‍ അറസ്റ്റിലായത്. ബഷീറുദ്ദീന്‍ മാനസികമായി പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പോലീസിന് കിട്ടിയിരുന്നു.തന്‍റെ മരണത്തിന് ഉത്തരവാദി ബഷീറുദ്ദീനാണെന്ന് കാട്ടി മരിച്ച ആയിഷ റഷയയച്ച വാട്സാപ് സന്ദേശങ്ങളാണ് കേസില്‍ നിര്‍ണ്ണായകമായത്.

ആണ്‍ സുഹൃത്തായ ബഷീറുദ്ദീന്‍റെ എരഞ്ഞിപ്പാലത്തെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ആയിഷ റഷയുടെ മൊബൈല്‍ ഫോണ്‍ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ നിന്നാണ് നിര്‍ണായകമായ തെളിവുകള്‍ പോലീസിന് കിട്ടിയത്. മൂന്നു വര്‍ഷത്തിലേറെയായി പരിചയമുള്ള ഇരുവരും തമ്മില്‍ പലപ്പോഴും പ്രശ്നങ്ങളുണ്ടായിരുന്നതായി വാസ്ട്സാപ് സന്ദേശങ്ങളില്‍ നിന്നും വ്യക്തമായി. തന്‍റെ മരണത്തിന് ഉത്തരവാദി ബഷീറുദ്ദീനാണെന്ന് സൂചിപ്പിക്കുന്ന സന്ദേശവും പോലീസിന് ലഭിച്ചു. പോലീസ് കസ്റ്റഡിയിലെടുത്ത ബഷീറുദ്ദീന്‍റെ ഫോണും ലാപ്ടോപ്പും ശാസ്ത്രീയ പരിശോധനക്കയക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.

നിലവില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ബഷീറുദ്ദീനെ അറസ്റ്റ് ചെയ്തത്. ആയിഷയുടെ സുഹൃത്തുക്കളുടെയടക്കം മൊഴിയെടുത്ത ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. മംഗലൂരൂവിലെ കോളേജില്‍ മൂന്നാം വര്‍ഷ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിയായ ആയിഷ കഴിഞ്ഞ മാസം 24 മുതല്‍ എരഞ്ഞിപ്പാലത്തെ വാടക വീട്ടിലുണ്ടെന്നാണ് ബഷീറുദ്ദീന്‍ പോലീസിന് നല്‍കിയ മൊഴി. 

ഫിസിക്കല്‍ ട്രെയിനറായ ബഷീറുദ്ദീന്‍ ‍ഞായറാഴ്ച രാവിലെ ജിമ്മിലെ ഓണാഘോഷത്തിന് പോകുന്നത് ആയിഷ എതിര്‍ത്തു. എതിര്‍പ്പ് അവഗണിച്ച് പരിപാടിയില്‍ പോയ ശേഷം രാത്രി എട്ടരയോടെ വീട്ടിലെത്തിയപ്പോഴാണ് ആയിഷയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്നാണ് ബഷീറുദ്ദീന്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. ആയിഷയുടേത് തൂങ്ങിമരണമാണെന്ന് വ്യക്തമാക്കുന്നതാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ആയിഷയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു..

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming