ദില്ലി: അയോദ്ധ്യ തര്‍ക്കം കോടതിക്ക് പുറത്ത് പരിഹരിക്കാന്‍ നടപടികള്‍ ഉണ്ടാകണമെന്ന് സുപ്രീംകോടതി. പ്രശ്നപരിഹാരത്തിനായി ആവശ്യമെങ്കില്‍ മധ്യസ്ഥം വഹിക്കാമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്.കെഹാര്‍ വ്യക്തമാക്കി. അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ അനുവദിക്കണമെന്ന ആവശ്യപ്പെട്ടുള്ള ഹര്‍ജി വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടപ്പോഴായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം.
ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്ത ആര്‍.എസ്.എസും ഹിന്ദുമഹാസഭയും ചര്‍ച്ചകള്‍ക്കുള്ള നടപടികള്‍ വേഗം തുടങ്ങണമെന്നും ആവശ്യപ്പെട്ടു. അതേസമയം, കോടതിക്ക് പുറത്തല്ല, കോടതിയിലൂടെ മാത്രമെ പ്രശ്നം തീര്‍ക്കാനാകു എന്ന നിലപാടാണ് മുസ്ലീം വ്യക്തി നിയമബോര്‍ഡ് അറിയിച്ചത്. യോദ്ധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള ഹര്‍ജികള്‍ വര്‍ഷങ്ങളായി സുപ്രീംകോടതിയില്‍ കെട്ടികിടക്കുകയാണ്. അതിന് പിന്നാലെയാണ് രാമക്ഷേത്രം നിര്‍മ്മിക്കാന്‍ അനുമതി തേടി സുബ്രഹ്മണ്യന്‍ സ്വാമിയും കോടതിയിലെത്തിയത്.
തുടര്‍ച്ചയായ ദിവസങ്ങളില്‍ വാദം കേട്ട് കേസ് വേഗം തീര്‍പ്പാക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു. ഇതോടെയാണ് പ്രശ്നം കോടതിക്ക് പുറത്ത് തീര്‍ത്തുകൂടേ എന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്.കെഹാര്‍ അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചത്. ആവശ്യമെങ്കില്‍ എല്ലാവര്‍ക്കുമിടയില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇതൊരു വൈകാരിക വിഷയമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
അയോദ്ധ്യ പ്രശ്നത്തില്‍ ആദ്യമായാണ് ഇത്തരമൊരു ആശയം സുപ്രീംകോടതി മുന്നോട്ടുവെക്കുന്നത്. ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍ എത്തിയാല്‍ അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള നടപടിയുമായി മുന്നോട്ടുപോകുമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നു. സുപ്രീംകോടതിയുടെ നിര്‍ദ്ദേശം യു.പിയിലെ ബി.ജെ.പി സര്‍ക്കാരിന് വെല്ലുവിളി തന്നെയാണ്.ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്ത ആര്‍.എസ്.എസും ഹിന്ദുമഹാസഭും ചര്‍ച്ചകള്‍ക്കുള്ള നടപടികള്‍ വേഗം തുടങ്ങണമെന്നും ആവശ്യപ്പെട്ടു. അതേസമയം, കോടതിക്ക് പുറത്തല്ല, കോടതിയിലൂടെ മാത്രമെ പ്രശ്നം തീര്‍ക്കാനാകു എന്ന നിലപാടാണ് മുസ്ളീം വ്യക്തിനിയമബോര്‍ഡ് അറിയിച്ചത്.
