അന്തർദേശീയ ആയുർവേദ ഗവേഷണ കേന്ദ്രത്തിന് കേന്ദ്രസർ‍ക്കാരിന്റെ പിന്തുണ തേടി കേരളം. 300 കോടി രൂപ ചിലവിൽ ആയുർവേദ ഗവേഷണകേന്ദ്രം സ്ഥാപിക്കാനാണ് കേരളത്തിന്റെ പദ്ധതി. ആയുഷ് മന്ത്രാലയം അംഗീകാരം നൽകിയ നാഷണൽ യുനാനി റിസർച്ച് ഇന്റസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം മെയ് മാസത്തിൽ തുടങ്ങും.

കണ്ണൂരിലാണ് അന്തർദേശീയ ആയുർവേദ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ സംസ്ഥാനസർക്കാർ പദ്ധതിയിടുന്നത്. ക്ലിനിക്കൽ റിസർച്ച്,ഫാർമക്കോളജി റിസർച്ച്,പ്രിവന്റീവ് റിസർച്ച്, ഹെർബർ ഗാർഡൻ, വിജ്ഞാന കേന്ദ്രം എന്നിവയെല്ലാം ഉൾപ്പെട്ട അന്താരാഷ്ട്ര നിലവാരമുള്ള ഗവേഷണ കേന്ദ്രമാണ് കേരളം വിഭാവന ചെയ്യുന്നത്. കേരളത്തിന്റെ പദ്ധതിക്ക് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ്യയശോ നായിക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു.

അഞ്ച്കോടി രൂപ ചിലവിൽ കണ്ണൂരിലെ കൂത്തുപറമ്പിൽ സ്ഥാപിക്കാനിരിക്കുന്ന യുനാനി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് സ്ഥലം ലഭ്യമായിട്ടുണ്ടെന്നും മെയ്മാസത്തോടെ താൽക്കാലിക കെട്ടിടത്തിൽ സ്ഥാപനം പ്രവർത്തനം ആരംഭിക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. ഔഷധിയുടെ വികസനത്തിന് 325കോടിയുടെ വിവിധ പദ്ധതികളും സംസ്ഥാനം സമർപ്പിച്ചിട്ടുണ്ട്. ഭിന്നശേഷിയുള്ലവർക്ക് സമഗ്ര ആരോഗ്യ ഇൻഷൂറൻസ് രണ്ട് മാസത്തിനുള്ളിൽ തുടങ്ങും. ആദ്യ ഘട്ടത്തിൽ ഒരു ലക്ഷംപേർക്ക് ഇതിന്റെ ഗുണഫലം ലഭിക്കുമെന്നും കെ കെ ശൈലജ വ്യക്തമാക്കി.സ്ത്രീകളുടെ സഹായത്തിനായി വൺ സ്റ്റോപ്പ് ക്രൈസിസ് സെന്ററുകൾ എല്ലാ ജില്ലകളിലും ആരംഭിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.