രണ്ടു മാസത്തിനുള്ളില്‍ ലൈസൻസ് നല്‍കാൻ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും ഇത് നടപ്പാക്കിയിട്ടില്ലെന്ന് ആയൂര്‍‍വേദിക് മെഡിസിൻ മാനുഫാക്ചേഴ്സ് ഓര്‍ഗനൈസേഷൻ കുറ്റപ്പെടുത്തുന്നു.

തൃശ്ശൂര്‍: ലൈസൻസ് പുതുക്കി നല്‍കാത്തതിനാല്‍ ആയൂര്‍വേദ ഔഷധനിര്‍മ്മാണ കമ്പനികള്‍ കേരളം വിടാനൊരുങ്ങുന്നു. ഈ മാസം 30നകം തീരുമാനം ഉണ്ടായില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കേണ്ടിവരുമെന്ന നിലപാടിലാണ് ഔഷധനിര്‍മ്മാണ കമ്പനികള്‍. സംസ്ഥാനത്ത് ലൈസൻസിങ്ങ് അതോറിറ്റി ഇല്ലെന്ന കാരണത്താലാണ് കമ്പനികളുടെ അപേക്ഷ സര്‍ക്കാര്‍ നിരസിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംസ്ഥാനത്ത് ആകെ 680 ആയൂര്‍വേദ ഔഷധ നിര്‍മ്മാണ യൂണിറ്റുകളാണുളളത്. ഓരോ വര്‍ഷവും ഇവര്‍ ലൈസൻസ് പുതുക്കി വാങ്ങണം. പതിവുപോലെ ഇത്തവണയും ലൈസന്‍സ് പുതുക്കാന്‍ സര്‍ക്കാറിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. രണ്ടു മാസത്തിനുള്ളില്‍ ലൈസൻസ് നല്‍കാൻ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും ഇത് നടപ്പാക്കിയിട്ടില്ലെന്ന് ആയൂര്‍‍വേദിക് മെഡിസിൻ മാനുഫാക്ചേഴ്സ് ഓര്‍ഗനൈസേഷൻ കുറ്റപ്പെടുത്തുന്നു. ലൈസൻസ് കിട്ടാത്തതിനാല്‍ പല കമ്പനികളും പ്രവര്‍ത്തനം ഇതിനോടകം നിര്‍ത്തിവെച്ചു. ചെറുകിട നിര്‍മ്മാതാക്കള്‍ ആത്മഹത്യയുടെ വക്കിലാണെന്നും സംഘടന വ്യക്തമാക്കി. പലവട്ടം ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. ഇതിനെതിരെ വരുംദിവസങ്ങളില്‍ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് തീരുമാനം.