ബിജെപിയുടെയും അയ്യപ്പ കര്‍മ്മ സമിതിയുടെയും നേതൃത്വത്തില്‍ അയ്യപ്പ ജ്യോതി തെളിയിച്ചത് സര്‍ക്കാറിന്‍റെ വനിതാ മതിലിന് ബദലാണോ എന്ന് ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ വിരുദ്ധവാദങ്ങളുമായി ബിജെപിയുടെയും കോണ്‍ഗ്രസും. 

ബിജെപിയുടെയും അയ്യപ്പ കര്‍മ്മ സമിതിയുടെയും നേതൃത്വത്തില്‍ അയ്യപ്പ ജ്യോതി തെളിയിച്ചത് സര്‍ക്കാറിന്‍റെ വനിതാ മതിലിന് ബദലാണോ എന്ന് ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ വിരുദ്ധവാദങ്ങളുമായി ബിജെപിയുടെയും കോണ്‍ഗ്രസും. ഇരുവരും തങ്ങളുടെ നിലപാട് സാധൂകരിക്കാന്‍ കവിതാ ശകലങ്ങളെയാണ് പിന്‍പറ്റിയത്. 

ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ ' അസതോമാ സദ്‍ഗമയാ തമസോമാ ജ്യോതിര്‍ഗമയാ' എന്ന ബൃഹദാരണ്യകോപനിഷത്തിലെ ശാന്തിമന്ത്രം ചൊല്ലി സമര്‍ത്ഥിച്ചപ്പോള്‍ മറുപടിയായാണ് രാജ്‍മോഹന്‍ ഉണ്ണിത്താന്‍ പ്രശ്ത മലയാള കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കവിതയില്‍ നിന്നുള്ള വരികള്‍ ഉദ്ദരിച്ചത്. ബിജെപിയുടെ അയ്യപ്പ ജ്യോതി ഇന്ന് നടത്തിയത് വര്‍ഗ്ഗീയത വളര്‍ത്താനാണെന്നും അതിന് ചോരുന്നത് അക്കിത്തത്തിന്‍റെ ' വെളിച്ചം ദുഖമാണുണ്ണി തമസല്ലോ സുഖപ്രദം' എന്ന വരികളാണെന്നുമായിരുന്നു ഉണ്ണിത്താന്‍റെ മറുപടി.

അയ്യപ്പജ്യോതി തെളിയിച്ച് ഇന്ന് നല്‍കിയ സന്ദേശമെന്താണ് ? ഇത് വനിതാ മതിലിന് മുന്നോടിയായുള്ള പ്രതിഷേധമാണോ ? എന്നായിരുന്നു ന്യൂസ് അവറില്‍ പി ജി സുരേഷ് കുമാറിന്‍റെ ചോദ്യം. ഇതിനുള്ള മറുപടിയിലാണ് ബിജെപി നോതാവ് ബി ഗോപാലകൃഷ്ണനും കോണ്‍ഗ്രസ് നേതാവ് രാജ്‍മോഹന്‍ ഉണ്ണിത്താനും ഏറ്റുമുട്ടിയത്. 

വനിതാ മതിലിനോടുള്ള പ്രതിഷേധമല്ല അയ്യപ്പ ജ്യോതി. അത് ഭാവാത്മകമാണെന്നായിരുന്നു ബി ഗോപാലക‍ൃഷ്ണന്‍റെ മറുപടി. ദീപം ഒരിക്കലും പ്രതിഷേധിച്ച് തെളിയിക്കാന്‍ കഴിയില്ല. ഹൈന്ദവ സംസ്കാരത്തിന്‍റെ കാഴ്ചപാടില്‍ ദീപം തെളിയിക്കുകയെന്ന് പറഞ്ഞാല്‍ അന്തകാരത്തില്‍ നിന്ന് പ്രകാശത്തിലേക്ക്, മുന്നോട്ട് നയിക്കുകയെന്നതാണ്. ഇതുകൊണ്ടാണ് സന്ധ്യാസമയങ്ങളില്‍ വീടുകളില്‍ ദീപം തെളിയിക്കുന്നത്. 

' അസതോമാ സദ്‍ഗമയാ തമസോമാ ജ്യോതിര്‍ഗമയാ' ഇതാണ് നമ്മുടെ സംങ്കല്‍പ്പം. കോടികണക്കിന് രൂപയുടെയോ ബ്യൂറോക്രസിയുടെ പിന്‍ബലമില്ലാതെ സാധാരണ ജനങ്ങള്‍, അയ്യപ്പന്‍റെ ആചാരാനുഷ്ഠാനത്തെ സംരക്ഷിക്കുവാനാണ് ദീപം തെളിയിച്ചത്. ഈ ദീപം ശബരിമലയുടെ വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ മനസിലെ അന്തകാരം നീക്കുവാനുള്ള ജ്യോതിസാണെന്നായിരുന്നു ബി ഗോപാലകൃഷ്ണന്‍റെ മറുപടി. 

എന്നാല്‍ ഇതിന് മറുപടി പറഞ്ഞത് കോണ്‍ഗ്രസ് നേതാവ് രാജ്‍മോഹന്‍ ഉണ്ണിത്താനായിരുന്നു. ജ്യോതി വെളിച്ചമാണ് എങ്കിലും ഇവിടെ അതിനേക്കാള്‍ പ്രധാനമായത് അക്കിത്തത്തിന്‍റെ വരികളാണെന്നായിരുന്നു ഉണ്ണിത്താന്‍റെ മറുപടി. നിങ്ങള്‍ തെളിയിക്കുന്ന ജ്യോതി എന്തിനാണെന്ന് മനസിലാക്കിയാല്‍ അക്കിത്തം പറഞ്ഞതാണ് ശരിയെന്നായിരുന്നു ഉണ്ണിത്താന്‍റെ മറുപടി. 

' വെളിച്ചം ദുഖമാണുണ്ണി തമസല്ലോ സുഖപ്രദം' എന്ന കവി വാക്യമാണ് സത്യം. ആറമ്മുളയില്‍ നിന്ന് അയ്യപ്പന് ചാര്‍ത്താനുള്ള തങ്കഅങ്കി സന്നിധാനത്തെത്തുന്ന ഇന്ന് തന്നെ ശബരിമല കര്‍മ്മ സമിതിയും ബിജെപിയും അയ്യപ്പജ്യോതി തെളിയിക്കാന്‍ തെരഞ്ഞെടുത്തത് അയ്യപ്പ വിശ്വാസികളുടെ വികാരം ആളിക്കത്തിക്കാന്‍ പറ്റിയ ദിവസമായത് കൊണ്ടാണെന്നും രാജ്‍മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. 

 ന്യൂസ് അവര്‍ ചര്‍ച്ചയുടെ പൂര്‍ണ്ണരൂപം: