കോഴിക്കോട്: തട്ടമിടാത്തതിന്‍റെ പേരിലും, ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോ എടുത്തതിന് സൈബര്‍ ആക്രമണം നേരിടേണ്ടി നാദാപുരം സ്വദേശി അസ്‌നിയ അഷ്മിന് നേരെ ആക്രമണ ഭീഷണി. ആസിഡ് ആക്രമണം നടത്തുമെന്നാണ് ഫേസ്ബുക്കിലൂടെ വിദ്യാര്‍ത്ഥിനിക്ക് ഭീഷണി വന്നിരിക്കുന്നത്. ഇസ്ലാമിനെതിരെ കുരച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്നാണ് ഫെയ്‌സ്ബുക്കിലൂടെ മുനീര്‍ ധീര എന്നയാള്‍ ഭീഷണി മുഴക്കിയിരിക്കുന്നത്.

നേരത്തെ മുസ്ലീം മതപ്രഭാഷകന്‍ ഉസ്താദ് കലീൽ ഹുദവി കാസർകോഡ് അസ്‌നിയ അഷ്മിനെതിരെ അപകീര്‍ത്തികരമായി പ്രസംഗിച്ചിരുന്നു. മുക്കം കുമാരനെല്ലൂരിൽ നടന്ന പ്രഭാഷണത്തിലായിരുന്നു സംഭവം. ഇതില്‍ പെണ്‍കുട്ടി കോഴിക്കോട് എസ്.പിക്ക് പരാതി നല്‍കിയെങ്കിലും കാര്യമായ പ്രതികരണം ഉണ്ടായില്ലെന്നാണ് അസ്‌നിയ ആരോപിക്കുന്നു. അതിന് ഇടയിലാണ് ഫേസ്ബുക്കിലൂടെയുള്ള കൊലവിളി.

സുഹൃത്തുക്കളോടൊപ്പമുള്ള ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് അസ്മിനെതിരെയുള്ള ആക്രമണം വീണ്ടും ആരംഭിച്ചത്. ഫെയ്‌സ്ബുക്ക് കവര്‍ചിത്രത്തിന് താഴെയുള്ള കമന്റിലാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. 

എഴുത്തുകാരിയും ദളിത് ആക്ടിവിസ്റ്റുമായ രേഖരാജ്, കഥാകൃത്ത് ലാസര്‍ ഷൈന്‍, ആക്ടിവിസ്റ്റും പാട്ടുകാരനുമായ ഊരാളി മാര്‍ട്ടിന്‍ എന്നിവരോടൊപ്പം ഇരിക്കുന്നതാണ് അസ്‌നിയ അഷ്മിന്‍റെ ഫേസ്ബുക്ക് കവര്‍ ഫോട്ടോ.