കൈക്കുഞ്ഞിനെ കാറില്‍ പൂട്ടിയിട്ട് അമ്മ ബൂ്യൂട്ടി പാര്‍ലറില്‍ പോയി. കാറിനുള്ളില്‍ ചൂടേറ്റ് പിഞ്ചുകുഞ്ഞ് മരിച്ചു. അമേരിക്കയിലെ ജോര്‍ജിയയിലാണ് സംഭവം. കാറിലെ ചൂടേറ്റ് സ്കൈലര്‍ ഫൗളെറെന്ന ഒരു വയസുകാരിയാണ് മരണമടഞ്ഞത്. അമ്മയായ ഡി ജനീല എത്ത ഫൗളര്‍ കുട്ടിയെ കാറിലിരുത്തി മുടിമുറിക്കാന്‍ പോയി തിരിച്ചെത്തിയപ്പോള്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കാണുകയായിരുന്നു.

കുഞ്ഞിനെ കാറിലിരുത്തി പുറത്ത് പോയ ജനീല തിരികയെത്തിയത് ആറ് മണിക്കൂറോളം കഴിഞ്ഞാണ്. സംഭവത്തില്‍ 25കാരിയായ യുവതിക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. കുഞ്ഞ് മരിച്ച വിവരം ആരെയും അറിയിക്കാതെ യുവതി സംഭവസ്ഥലത്തു നിന്ന് കാറോടിച്ച് പോവുകയാണുണ്ടായത്.

കാര്‍ സ്റ്റാര്‍ട്ടാവാതെ വന്നപ്പോള്‍ സഹായിക്കാനെത്തിയ ആളില്‍ നിന്ന് കുട്ടിയെ മറയ്ക്കാന്‍ യുവതി ശ്രമിച്ചതായി ദൃസാക്ഷികള്‍ പോലീസിനോട് പറഞ്ഞു. രാവിലെ 10 മണിയേടെ സലൂണിലെത്തിയ യുവതി വൈകിട്ട് നാല് മണിക്ക് ശേഷമാണ് പുറത്തിറങ്ങിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.

ആശുപത്രിയിലെത്തിയ യുവതി പോലീസിനെ വിളിച്ചെങ്കിലും കുട്ടി മരിച്ച കാര്യം അറിയിച്ചിരുന്നില്ല. സ്ഥലത്തെത്തിയ പോലീസ് യാത്രാമധ്യേ കുട്ടി മരിച്ചുവെന്നാണ് കരുതിയത്. എന്നാല്‍ പോസ്റ്റ്മാര്‍ട്ടം നടത്തിയപ്പോള്‍ കുട്ടി മണിക്കൂറുകള്‍ക്കുമുമ്പേ മരിച്ചതായ് കണ്ടെത്തി. ഉടനെ ആശുപത്രിയില്‍ നിന്നും യുവതി രക്ഷപ്പെട്ടു. യുവതി പിന്നീട് പോലീസില്‍ കീഴടങ്ങുകയായിരുന്നു.