ബാലഭാസ്കറിന്‍റെ മരണം ; പൊലീസ് പറയുന്നതൊന്നും ശരിയല്ല, ആരോപണവുമായി അച്ഛൻ ഉണ്ണി
പൊലീസ് പറയുന്ന 8 ലക്ഷം രൂപയുടെ ഇടപാട് മാത്രമല്ല ഉള്ളതെന്ന് ബാല ഭാസ്കർ തന്നെ പറഞ്ഞിട്ടുണ്ടെന്ന് അച്ഛൻ വെളിപ്പെടുത്തുന്നു
തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന പൊലീസിന്റെ വാദം ശരിയല്ലെന്ന് ബാലഭാസ്കറിന്റെ അച്ഛൻ ഉണ്ണി. മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയിൽ ഉറച്ച് നിൽക്കുകയാണെന്നും ബാലഭാസ്കറിന്റെ അച്ഛൻ പറഞ്ഞു. പൊലീസ് പറയുന്ന എട്ട് ലക്ഷം രൂപയുടെ ഇടപാട് മാത്രമല്ല ഉള്ളതെന്ന് ബാലഭാസ്കർ തന്നെ പറഞ്ഞിട്ടുണ്ടെന്ന് അച്ഛൻ വെളിപ്പെടുത്തി.
ഡ്രൈവർ അർജുൻ കൂടുതൽ കേസുകളിൽ പ്രതിയാണ്. ക്രിമിനൽ പശ്ചാത്തലമുള്ളയാളെ തന്നെ ബാലുവിനൊപ്പം വിട്ടു. കരുതി കൂട്ടി നടത്തിയ അപകടമെന്ന് ഒറ്റനോട്ടത്തിൽ തന്നെ അറിയാമെന്നും അച്ഛൻ പറയുന്നു .ഉന്നത തലത്തിലുള്ള അന്വേഷണം ഡി ജി പിയോട് ആവശ്യപ്പെട്ട് കഴിഞ്ഞു. അന്വേഷണ പുരോഗതി അപ്പപ്പോൾ അറിയിക്കാമെന്ന് ഡി ജി പി ഉറപ്പ് തന്നെങ്കിലും ഒന്നും അറിയിക്കുന്നില്ലെന്നും ഉണ്ണി ആരോപിച്ചു.