''വിസ്മയം തീർത്ത മാന്ത്രിക വിരലുകൾ, ആ സംഗീതം മരിക്കുന്നില്ല, പ്രിയപ്പെട്ട ബാലുവിന് ആദരാജ്ഞലികൾ.'' എന്നായിരുന്നു മോഹൻലാലിന്റെ ഫേസ്ബുക്ക് കുറിപ്പ്. 

ബാലഭാസ്കർ എന്ന ബാല വയലിനിൽ വായിച്ചതെല്ലാം വിഷാദഗാനങ്ങളായിരുന്നു. സേതുമാധവന്റെ ആത്മദു:ഖങ്ങൾ മുഴുവൻ ആവാഹിച്ച പാട്ടായിരുന്നു കിരീടം എന്ന ചിത്രത്തിലെ 'കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി.' ബാലഭാസ്കർ എന്ന സംഗീത പ്രതിഭ അവസാന യാത്രയ്ക്കൊരുങ്ങുമ്പോൾ സമൂഹമാധ്യമങ്ങളില്‍ എല്ലാവരും പങ്കിട്ടെടുത്തതും പങ്കിട്ട് കൊടുത്തതും ഇതേ പാട്ട് തന്നെയാണ്. ബാലഭാസ്കറിന് ആദരാജ്ഞലി അർപ്പിച്ചു കൊണ്ട് നടൻ മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിൽ കൊടുത്തിരുന്നതും ബാലഭാസ്കർ വയലിനിൽ വായിച്ച ഈ പാട്ടായിരുന്നു. ''വിസ്മയം തീർത്ത മാന്ത്രിക വിരലുകൾ, ആ സംഗീതം മരിക്കുന്നില്ല, പ്രിയപ്പെട്ട ബാലുവിന് ആദരാജ്ഞലികൾ'' എന്നായിരുന്നു മോഹൻലാലിന്റെ ഫേസ്ബുക്ക് കുറിപ്പ്. 

ഇത് മാത്രമല്ല, വെണ്ണിലവേ വെണ്ണിലവേ, മലരേ മൗനമാ, യേ അജ്നബി, മലർക്കൊടി പോലെ തുടങ്ങി വിഷാദഗാനങ്ങൾ മുതൽ അടിപൊളിപ്പാട്ടുകൾ വരെ ബാലഭാസ്കറിന്റെ വയലിനിൽ ഒതുങ്ങി നിന്നു. രണ്ട് വർഷം മുമ്പാണ് യൂട്യൂബിൽ കണ്ണീർപ്പൂവിന്റെ വയലിൻ വേർഷൻ ഇറങ്ങിയത്. അന്നു മുതൽ ആരാധകർ ഈ ഗാനം നെഞ്ചേറ്റിയിരുന്നു. പന്ത്രണ്ടാമത്തെ വയസ്സിലായിരുന്നു ബാലഭാസ്കർ ആദ്യമായി വയലിനൊപ്പം വേദിയിലെത്തിയത്. ബാലഭാസ്കർ എന്ന് കേൾക്കുമ്പോൾ ഒപ്പമൊരു വയലിനെയും ഓർമ്മ വരുന്നൊരു തലത്തിലേക്ക് വളരെപ്പെട്ടെന്നാണ് ഈ ചെറുപ്പക്കാരൻ വളർന്നത്. നാൽപതാമത്തെ വയസ്സിൽ പെട്ടെന്നൊരു ദിവസം സംഗീതത്തിൽ നിന്നും ജീവിതത്തിൽ ഇറങ്ങിപ്പോകുമ്പോൾ വേദികൾ അനാഥമാകുന്നുണ്ട്.