ബാലനിധി പദ്ധതി എങ്ങുമെത്തിയില്ല; സഹായം ലഭിക്കാതെ നിരാലംബരായ കുട്ടികള്
ബാലനീതി നിയമത്തിന്‍റെ പരിധിയിൽ വരുന്ന കുട്ടികളുടെ ക്ഷേമം, പുനരധിവാസം, സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിന് പണം സ്വരൂപിക്കുകയായിരുന്നു ലക്ഷ്യം. ഗായിക കെ എസ് ചിത്രയെ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറായി തെരഞ്ഞെടുക്കുകയും മൂന്ന് ലക്ഷം മുടക്കി പരസ്യചിത്രം നിർമ്മിക്കുകയും ചെയ്തു.
കോഴിക്കോട്: ബാലനീതി നിയമത്തിന്‍റെ പരിധിയിൽ വരുന്ന കുട്ടികളുടെ ക്ഷേമം, പുനരധിവാസം, സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിന് പണം സ്വരൂപിക്കുകയായിരുന്നു ലക്ഷ്യം. ഗായിക കെ എസ് ചിത്രയെ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറായി തെരഞ്ഞെടുക്കുകയും മൂന്ന് ലക്ഷം മുടക്കി പരസ്യചിത്രം നിർമ്മിക്കുകയും ചെയ്തു.
നിരാലംബരായ കുട്ടികളെ സഹായിക്കാൻ സംസ്ഥാന സർക്കാർ തുടങ്ങിയ ബാലനിധി പദ്ധതി നിർജ്ജീവം. പൊതുജന പങ്കാളിത്തത്തോടെ പണം സ്വരൂപിച്ച് കുട്ടികളെ സഹായിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ പദ്ധതി തുടങ്ങി ഒരു വർഷം കഴിഞ്ഞിട്ടും ധനസമാഹരണം എങ്ങുമെത്തിയില്ല. കഴിഞ്ഞ വർഷം ജനുവരിയിലാണ് സംസ്ഥാന വനിത ശിശു വികസന വകുപ്പ് ബാലനിധി പദ്ധതി തുടങ്ങുന്നത്.
ബാലനീതി നിയമത്തിന്‍റെ പരിധിയിൽ വരുന്ന കുട്ടികളുടെ ക്ഷേമം, പുനരധിവാസം, സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിന് പണം സ്വരൂപിക്കുകയായിരുന്നു ലക്ഷ്യം. പൊതുജനങ്ങൾക്കും സന്നദ്ധസംഘടനകൾക്കും പദ്ധതിയിലേക്ക് സംഭാവന നൽകാം. ഇതിനുള്ള മാർഗ്ഗനിർദേശങ്ങളും സർക്കാർ പുറത്തിറക്കിയിരുന്നു. ഗായിക കെ എസ് ചിത്രയെ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറായി തെരഞ്ഞെടുക്കുകയും മൂന്ന് ലക്ഷം മുടക്കി പരസ്യചിത്രം നിർമ്മിക്കുകയും ചെയ്തു. എന്നാൽ മതിയായ പ്രചരണവും ധനസമാഹരണവും നടന്നില്ല.
ജില്ലാ ശിശുസംരക്ഷണ ഓഫീസർമാരോട് പദ്ധതിയിലെ ഗുണഭോക്താക്കളെ കണ്ടെത്താൻ സർക്കാർ നിർദേശമുണ്ടായിരുന്നു. ഇതനുസരിച്ച് ജില്ലകളിൽ നിന്നുള്ള അപേക്ഷകൾ വനിത ശിശു വികസന വകുപ്പിന് കൈമാറിയതാണ്. എന്നാൽ മതിയായ ഫണ്ട് ഇല്ലാത്തതിനാൽ വിതരണം നടന്നില്ല. പദ്ധതിക്ക് പണം സ്വരൂപിക്കാൻ പ്രചരണ പരിപാടികൾ നടത്തണമെന്ന നിർദേശം ജില്ലാ ശിശുസംരക്ഷണ ഓഫീസർമാരും അവഗണിച്ചു. പ്രളയം മൂലം ധനസമാഹരണത്തിൽ കാലതാമസം ഉണ്ടായെന്നും പദ്ധതി വൈകാതെ ഫലം കാണുമെന്നുമാണ് സർക്കാർ വിശദീകരണം.