റദ്ദാക്കപ്പെട്ട നോട്ടുകള്‍ ഇന്ന് മുതല്‍ ബാങ്കുകളില്‍ നിക്ഷേപിക്കാം. ഇതിനായി ബാങ്കുകളില്‍ പ്രത്യേക കൗണ്ടറുകള്‍ ആരംഭിക്കും. നോട്ടുകള്‍ മാറാനും,പണം നിക്ഷേപിക്കാനും സൗകര്യമുണ്ടാകും. അതേസമയം എടിഎമ്മുകള്‍ ഇന്നും പ്രവര്‍ത്തിക്കില്ല. കൂടാതെ ഡിസംബർ 30 വരെ രണ്ടര ലക്ഷത്തിന് മുകളിലുള്ള ബാങ്ക് നിക്ഷേപങ്ങൾ ധനമന്ത്രാലയം പരിശോധിക്കുമെന്നും വരുമാനവും നിക്ഷേപവും തമ്മിൽ പൊരുത്തക്കേടുണ്ടെങ്കിൽ ആദായ നികുതിക്ക് പുറമെ 200 ശതമാനം പിഴ ചുമത്തുമെന്നും ധനമന്ത്രാലയം വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യം ഉണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമമാണ് റിസര്‍വ് ബാങ്ക് ഇന്നു മുതല്‍ ആരംഭിക്കുക. ബാങ്കുകളില്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറന്നും പ്രവര്‍ത്തനസമയം നീട്ടിയും നോട്ടുകള്‍ മാറ്റിവാങ്ങാന്‍ സൗകര്യം ഒരുക്കും. ഒപ്പം കയ്യിലുള്ള പണം നിക്ഷേപിക്കാനും ജനത്തിന് അവസരമുണ്ടാകും.പഴയ ആയിരം,അഞ്ഞൂറ് രുപ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ ഇന്നു മുതല്‍ ഡിസംബര്‍ 30 വരെയാണ് സമയം അനുദിച്ചിരിക്കുന്നത്. ഇപ്രകാരം 4000 വരെയുള്ള നോട്ടുകള്‍ മാറ്റി വാങ്ങാം.

ഇതിന് പ്രത്യേക അപേക്ഷ പൂരിപ്പിച്ച് നല്‍കണം. ഒപ്പം തിരിച്ചറിയല്‍ കാര്‍ഡും നല്‍കണം. ആധാര്‍,തിരഞ്ഞെടുപ്പ് കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ് ,പാസ്പോര്‍ട്ട്, തൊഴിലുറപ്പ് കാര്‍ഡ് ഇവയൊക്കെ സ്വീകരിക്കും. പോസ്റ്റ് ഓഫീസുകളിലും ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ല. വലിയ തുകയാണെങ്കില്‍ പണത്തിന്‍റെ ഉറവിടം കാട്ടിയുള്ള സത്യവാങ്മൂലം നല്‍കേണ്ടി വരും.

വരുന്ന ശനിയും,ഞായറും ബാങ്കുകള്‍ക്ക് പ്രവര്‍ത്തി ദിവസമായിരിക്കും.എസ്ബിടിയുടെ എല്ലാ ശാഖകളും ഇന്ന് മുതല്‍ വൈകിട്ട് ആറ് മണി വരെ പ്രവര്‍ത്തിപ്പിക്കും.അതേസമയം എടിഎമ്മുകള്‍ ഇന്നും പ്രവര്‍ത്തിക്കില്ല. പുതിയ 500 രണ്ടായിരം രൂപാ നോട്ടുകള്‍,നാളെ മുതല്‍ എടിഎമ്മുകളില്‍ ലഭ്യമാകുമെന്നാണ് ഇപ്പോഴത്തെ സൂചന.