സുപ്രീംകോടതി ഉത്തരവോടെ കേന്ദ്രഭരണ പ്രദേശമായ മാഹിയിൽ ദേശീയ പാതയിലെ ബാറുകളടക്കം പകുതിയിലധികം മദ്യശാലകളും പൂട്ടി. ഉൾപ്രദേശങ്ങളിൽ തുറന്ന മദ്യശാലകളിൽ വാൻ തിരക്കാണ് അനുഭവപ്പെട്ടത്. ഏറെ നാളായി കാത്തിരുന്ന മാഹിയുടെ മാറ്റത്തെ സ്വാഗതം ചെയ്യുകയാണ് പൊതുപ്രവർത്തകർ അടക്കമുള്ളവർ.
വെറും ഒമ്പത് ചതുരശ്ര കി.മീ മാത്രം വിസ്‌തീർണതിനുള്ളിൽ മാഹിയിൽ ഇന്നലെ വരെ തിങ്ങി നിറഞ്ഞുനിന്നത് 64 മദ്യവില്‍പന ശാലകൾ. സുപ്രീം കോടതി ഉത്തരവോടെ ദേശീയപാതയിൽ നിരന്നുനിന്ന 32ഉം പൂട്ടിയപ്പോൾ മാഹിയുടെ മാറിയ മുഖത്തിന് ഹർത്താലിന്റെ പ്രതീതി..
കുറഞ്ഞ ചെലവിൽ കിട്ടുന്ന മദ്യത്തിനായി എത്തിയവരും, സ്ഥിരമായി ഇവിടെ തമ്പാദിച്ചവരും അടക്കം, ഇന്ന് കൂട്ടത്തോടെ മാഹിയുടെ ഉൾപ്രദേശങ്ങളായ പന്തക്കൽ, പലൂർ എന്നിവിടങ്ങളിലേക്ക് ചേക്കേറുന്നത് കാണാമായിരുന്നു.
ഇതോടെ നിശ്ചയിച്ച ദൂരപരിധിക്ക് പുറത്തുള്ള മദ്യ ഷാപ്പുകൾ പലതും രാവിലെ തിരക്ക് കാരണം തുറക്കാനായില്ല. മിക്കയിടത്തും പൊലീസ് എത്തി ആൾക്കൂട്ടത്തെ വിരട്ടി.
ദേശീതപാതയിൽ മദ്യശാലകൾ പൂട്ടിയതോടെ ആളുകൾ ഗ്രാമപ്രദേശത്തുള്ള മദ്യശാലകളിൽ എത്തുന്നതും, കൂടുതൽ മദ്യശാലകൾ ഗ്രാമപ്രദേശങ്ങളിൽ എത്തുമോ എന്നതും ആണ് പുതിയ ഭീഷണി. ജനകീയ പ്രതിഷേധവും സ്ഥലപാരിമിതിയും കാരണം ബാറുകൾ ഇവിടങ്ങളിലേക്ക് മാറാനുള്ള നീക്കം ഇതുവരെ വിനയം കണ്ടിട്ടില്ല.
പൂട്ടിയ ഇടങ്ങളിൽ 100 കണക്കിന് പേർക്കാണ് ജോലി നഷ്ടമായത്. ഏതായാലും ലേരളത്തിൽ മദ്യനയം നടപ്പാക്കിയപ്പോഴും അതിനു മുൻപും കുറഞ്ഞ ചെലവിൽ കൂടുതൾ ലഹരി എന്ന അകർഷണവുമായി നിരന്നു നിന്ന മദ്യശാലകൾ ഒടുവിൽ മാഹിയുടെ ദേശീയ പാതയിൽ നിന്നെങ്കിലും ഇല്ലാതായിരിക്കുന്നു.
