വാഷിങ്ടൺ: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യന്‍ പ്രധാനമന്ത്രി മോദി നടത്തിയ ഇടപെടലുകൾക്ക് നന്ദി അറിയിച്ച് സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ബാറക്ക് ഒബാമ. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ നിർണായമായ പങ്ക് വഹിച്ച നരേന്ദ്ര മോദിക്ക് ഒബാമ നന്ദി പറഞ്ഞു. ബുധനാഴ്ച മോദിയുമായി സംസാരിച്ചു. മോദിയുമായി ഒബാമ ടെലിഫോണിൽ സംസാരിച്ച വിവരം വൈറ്റ് ഹൗസാണ് പുറത്ത് വിട്ടത്.

പ്രതിരോധം, ആണവസഹകരണം എന്നീ മേഖലകളിലെ സഹകരണത്തിനും മോദിയോട് ഒബാമ നന്ദി പറഞ്ഞു. സാമ്പത്തിക മേഖല, രാജ്യസുരക്ഷ, കാലാവസ്ഥ വ്യതിയാനം എന്നീ കാര്യങ്ങളെ കുറിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ കുറിച്ചും ഇരു നേതാക്കളും സംസാരിച്ചു.

2014 മെയില്‍ മോദിയെ ഇന്ത്യന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തപ്പോൾ അഭിനന്ദനമറിയിച്ച പ്രമുഖ ലോകനേതാക്കളിൽ ഒരാളായിരുന്നു ഒബാമ. അതേവര്‍ഷം സെപ്തംബറിലാണ് വൈറ്റ് ഹൗസില്‍ ഇരുവരം നേരില്‍ കണ്ട്ത. ഇക്കാലയളവിൽ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം സൗഹാർദപരമായിരുന്നു. ടൈം മാസികയുടെ പേഴ്സൺ ഓഫ് ദ ഇയർ പട്ടികയിൽ മോദി ഇടം പിടിച്ചപ്പോഴും അഭിനന്ദനമറിയിച്ച് ഒബാമ മോദിയെ വിളിച്ചിരുന്നു.

ഇന്ത്യയുടെയും അമേരിക്കയുടെയും രണ്ട് നേതാക്കള്‍ക്കിടയില്‍ ആദ്യമായിട്ടാണ് ഇത്രയും ഊഷ്മളമായ സൗഹൃദം ഉടലെടുക്കുന്നത്. അങ്ങനെ ചരിത്രത്തില്‍ ഇടംപിടിക്കുകയാണ് ഇരുവരുടെയും സൗഹൃദം.