സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ റഷ്യന്‍ കരങ്ങളാണെന്ന് ഒക്ടോബറില്‍ തന്നെ അമേരിക്കന്‍ ഉന്നതര്‍ വിലയിരുത്തിരുന്നു. തെരഞ്ഞെടുപ്പില്‍ ഇടപെടാനുള്ള റഷ്യന്‍ നീക്കത്തിന്റെ ഭാഗമാണിതെന്നും അവര്‍ എന്ന് ആരോപിച്ചു. എന്നാല്‍ റഷ്യക്കെതിരായ ആരോപണങ്ങളെ തള്ളുന്ന രീതിയാണ് നിയുക്ത പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് സ്വീകരിച്ചത്. കഴിഞ്ഞയാഴ്ച ടൈം മാഗസിന് നല്‍കിയ അഭിമുഖത്തിലും ട്രംപ് നിലപാട് ആവര്‍ത്തിച്ചു. റഷ്യക്കെതിരായ കുറ്റാരോപണം രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് ട്രംപിന്റെ പക്ഷം. അതുകൊണ്ട് തന്നെ പ്രസിഡന്റ് പദം ഒഴിയുന്ന ഒബാമയുടെ അന്വേഷണ ഉത്തരവിന് ഏറെ രാഷ്‌ട്രീയ മാനങ്ങളുണ്ട്. 

പരോക്ഷമായി ട്രംപിനെതിരായ അന്വേഷണം കൂടിയാണിത്. നിരന്തര സൈബര്‍ ഹാക്കിങുകള്‍ക്കാണ് തെരഞ്ഞെടുപ്പ് കാലത്ത് അമേരിക്ക വിധേയമായത്. ഹിലരി ക്ലിന്‍റന്റെ ക്യാമ്പയിന്‍ ചെയര്‍മാനായിരുന്ന ജോണ്‍ പോഡസ്റ്റയുടെ ഇ മെയില്‍ ഹാക്കര്‍മാര്‍ വിക്കിലീക്‌സ് വഴി ചോര്‍ത്തിയിരുന്നു. കൂടാതെ ഇല്ലിനോയിസിലേയും അരിസോണയിലേയും വോട്ടര്‍മാരുടെ പേരടങ്ങിയ ഡാറ്റാ ബേസിനേയും ഹാക്ക് ചെയ്തിരുന്നു. പ്രസിഡന്റ് വളരെ ഗൗരവത്തോടെ വിഷയത്തെ കാണുന്നുവെന്നും തെരഞ്ഞെടുപ്പിന്റെ സത്യസന്ധത ഉറപ്പാക്കേണ്ടതുണ്ടെന്നും വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചു. ജനുവരിയില്‍ ഒബാമ ഒഴിയുന്നതിന് മുമ്പ് തന്നെ അന്വേഷണം പൂര്‍ത്തിയാകുമെന്നും എറിക് ചോഫ്സ് പറഞ്ഞു.