മാഡ്രീഡ്: ബാഴ്‌സലോണ ഭീകരാക്രമണത്തില്‍ മരണം 13 ആയി. ആക്രമണത്തില്‍ 50 പേര്‍ക്ക് പരിക്കേറ്റു. സിറ്റി സെന്ററിലെ ലാസ് റംബ്ലസിലാണ് ആക്രമണം നടന്നത്. ആക്രമണത്തിനിടയിലെ തിരക്കില്‍ പെട്ട് ഒരു മലയാളിക്ക് പരിക്ക പറ്റി. അക്രമത്തില്‍ പരിക്കേറ്റവര്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. 003 460 876 9335 എന്ന നംബറിലാണ് ബന്ധപ്പെടേണ്ടത്.

സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരാള്‍ അറസ്റ്റിലുമായി. ഭീകരസംഘടനയായ ഐഎസ് ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റു. സ്‌പെയിനിലെ രണ്ടാമത്തെ വലിയ നഗരമായ ബാര്‍സിലോനയില്‍ ആളുകള്‍ക്കിടയിലേക്കു വാന്‍ ഓടിച്ചുകയറ്റുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

ഇന്നലെ ഉച്ചയ്ക്കുശേഷമാണ് ആക്രമണം. ഇതിനുശേഷം വാഹനത്തില്‍നിന്ന് ഇറങ്ങിയോടിയ ഡ്രൈവറെ പൊലീസ് വെടിവച്ചുകൊന്നതായി റിപ്പോര്‍ട്ടുണ്ട്. സംഭവം നടന്ന സെന്‍ട്രല്‍ ബാര്‍സിലോനയിലെ ലാസ് റാംബ്ലാസ്, ഏറ്റവും തിരക്കേറിയ തെരുവും പ്രധാന വിനോദസഞ്ചാരകേന്ദ്രവുമാണ്. വാഹനങ്ങള്‍ക്കു പ്രവേശമില്ലാത്ത ഈ മേഖലയില്‍ കാല്‍നടക്കാര്‍ക്കിടയിലേക്കു വാന്‍ ഓടിച്ചുകയറ്റുകയായിരുന്നു. ഭീകരരുടേതെന്നു കരുതുന്ന രണ്ടാമതൊരു വാന്‍ കൂടി പൊലീസ് നഗരപ്രാന്തത്തില്‍നിന്നു കണ്ടെത്തി. ഇന്ത്യക്കാര്‍ ആരും ഉള്‍പ്പെട്ടതായി വിവരമില്ലെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.