ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയം ചര്‍ച്ച ചെയ്യാനാകില്ലെന്ന് കേന്ദ്രപാര്‍ലമെന്‍ററികാര്യമന്ത്രി മുക്താര്‍ അബ്ബാസ് വ്യക്തമാക്കി. ഇതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളിയുമായി നടുത്തളത്തിലിറങ്ങി.

കോടതിയിരിക്കുന്ന പല വിഷയങ്ങളും നേരത്തെ ചര്‍ച്ച ചെയ്ത കേന്ദ്രം ഉത്തരാഖണ്ഡ് വിഷയത്തില്‍ സഭയില്‍ സ്വീകരിച്ച നിലപാട് ഇരട്ടത്താപ്പാണ് സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.

സര്‍വ്വകലാശാലകളിലെ പ്രശ്‌നങ്ങള്‍ കോടതിയിലെ പരിഗണനയിലിരിക്കുമ്പോള്‍ ചര്‍ച്ച ചെയ്യുന്നതില്‍ കുഴപ്പമില്ലെന്നായിരുന്നു നേരത്തെ കേന്ദ്രം പറഞ്ഞിരുന്നത് - സീതാറാം യെച്ച്യൂരി

പ്രതിപക്ഷ ബഹളം ശക്തമായതോടെ രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. ലോക്‌സഭയില്‍ ഉത്തരാഖണ്ഡില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ച സ്പീക്കര്‍ വിഷയം ശൂന്യവേളയില്‍ ഉന്നയിക്കാന്‍ അനുവദിച്ചു. ബിജെപി പങ്കാളിത്തമില്ലാത്ത സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു..ഉത്തരാഖണ്ഡിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം കേന്ദ്രമല്ലെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് മറുപടി നല്‍കി.

ഉത്തരാഖണ്ഡില്‍ പ്രശ്‌നമുണ്ടായത് കേന്ദ്രത്തിന്റെ ഇടപെടല്‍ കാരണമല്ല. പ്രശ്‌നത്തിന് കാരണം കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കമാണ് - രാജ്‌നാഥ് സിംഗ്

കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കുടിവെള്ളപ്രശ്‌നവും വരള്‍ച്ചയും കേന്ദ്രം ചര്‍ച്ചക്ക് തയ്യാറാണെന്ന് പാര്‍ലമെന്‍ററി കാര്യമന്ത്രി വെങ്കയ്യനായിഡു അറിയിച്ചു. പരവൂര്‍ വെടിക്കെട്ട് അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി. കെ.സി. വേണുഗോപാല്‍ എംപിയാണ് വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചത്.