എട്ട് സീറ്റിൽ വിട്ടുവീഴ്ച്ചക്കില്ലെന്ന് ബിഡിജെഎസ്; പരമാവധി നാലെന്ന് ബിജെപി
തൃശ്ശൂരും പത്തനംതിട്ടയും അടക്കം എട്ടിടത്തെങ്കിലും മത്സരിക്കാൻ അവസരം വേണമെന്ന് തുഷാര്‍വെള്ളാപ്പള്ളി. നാലിൽ കുടുതൽ പറ്റില്ലെന്ന് ബിജെപി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ എട്ട് സീറ്റിൽ കുറഞ്ഞൊരു വിട്ടുവീഴ്ചക്കില്ലെന്ന് ബിഡിജെഎസ്. തൃശ്ശൂരും പത്തനംതിട്ടയും അടക്കം എട്ടിടത്തെങ്കിലും മത്സരിക്കാൻ അവസരം വേണമെന്നാണ് തുഷാര്‍വെള്ളാപ്പള്ളി ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമല അനുകൂല ഘടകമാകുമെന്ന് ബിജെപി വിലയിരുത്തുന്ന പത്തനംതിട്ടയും തൃശ്ശൂരും വിട്ട് നൽകാനാകില്ലെന്ന സൂചന തുടക്കത്തിലെ നൽകിയ നേതൃത്വം പരമാവധി നാല് സീറ്റെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. മാത്രമല്ല പരമാവധി നേട്ടമുണ്ടാക്കാൻ കഴിയുമെന്ന് ബിജെപി പ്രതീക്ഷിക്കുന്ന പത്തനംതിട്ടയിലും തൃശ്ശൂരുമൊക്കെ മുതിര്‍ന്ന നേതാക്കൾ ഇതിനകം കണ്ണുവച്ചിട്ടുമുണ്ട്.
28 ന് ബിഡിജെഎസ് നേതൃത്വവുമായി ബിജെപി നേതാക്കൾ കൊച്ചിയിൽ ചര്‍ച്ച നടത്തുന്നുണ്ട്. സീറ്റ് വിഭജനത്തിന്റെ കാര്യത്തിൽ ബിജെപിയോട് വിട്ട് വീഴ്ച വേണ്ടെന്ന നിലപാടിലാണ് തുഷാര്‍ വെള്ളാപ്പള്ളി. സംസ്ഥാന നേതൃത്വവുമായാണ് നിലവിൽ ചര്‍ച്ചകൾ നടക്കുന്നതെങ്കിലും ബിജെപി ദേശീയ നേതൃത്വത്തിന്റെ നിലപാട് കൂടി അറിഞ്ഞ ശേഷമായിരിക്കും സീറ്റ് വിഭജന തീരുമാനം.