ദില്ലി: ബിഡിജെഎസ്-ബിജെപി തര്‍ക്കം ഒത്തു തീര്‍പ്പിലേക്ക്. ബിഡിജെഎസ്സിന്റെ ആവശ്യങ്ങളില്‍ മൂന്നാഴ്ച്ചയ്ക്കകം തീരുമാനമെടുക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ഉറപ്പ് നല്‍കി. കേന്ദ്രമന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും എന്‍ഡിഎയില്‍ തുടരുമെന്നും തുഷാര്‍ വെള്ളാപ്പള്ളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

അമിത് ഷായുടെ ക്ഷണപ്രകാരമാണ് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ദില്ലിയില്‍ അമിത് ഷായെ വീട്ടിലെത്തി കണ്ടത്. ബോര്‍ഡ് കോര്‍പ്പറേഷനുകളില്‍ അധ്യക്ഷസ്ഥാനം നല്‍കേണ്ട ബിഡിജെഎസ് നേതാക്കളുടെ പട്ടിക തുഷാര്‍ അമിത് ഷായ്ക്ക് കൈമാറി. അഹമ്മദാബില്‍ വച്ചും തുഷാര്‍ വെള്ളാപ്പള്ളി അമിത് ഷായെ കണ്ടിരുന്നു.

 ബിഡിജെഎസ് വേങ്ങരയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്നും പയ്യന്നൂരില്‍ അമിത് ഷാ പങ്കെടുക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ജനരക്ഷാ പദയാത്രയ്ക്കിടെ അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും തുഷാര്‍ പറഞ്ഞു. എന്‍ഡിഎ യോഗങ്ങളില്‍ വിട്ട് നിന്ന് പ്രതിഷേധിച്ച ബിഡിജെഎസിന്റെ അതൃപ്തി ബിജെപി ദേശീയ നിര്‍വ്വാഹസമിതി യോഗത്തില്‍ കുമ്മനം രാജശേഖരന്‍ കേന്ദ്രനേത്വത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷായുടെ അനുരഞ്ജന നീക്കം.