കോട്ടയം ഏറ്റുമാനൂരില്‍ ചേര്‍ന്ന ബി.ഡി.ജെ.എസ് സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് എന്‍.ഡി.എ മുന്നണി വിടണമെന്ന പൊതുവികാരമുയര്‍ന്നത്. മുന്നണി സംവിധാനം കാര്യക്ഷമമല്ല. ബി.ഡി.ജെ.എസ് പ്രവര്‍ത്തകര്‍ക്ക് വേണ്ട പരിഗണന കിട്ടുന്നില്ലെന്നും യോഗത്തില്‍ ആക്ഷേപമുയര്‍ന്നു. മുന്നണി രൂപീകരണ വേളയില്‍ വാഗ്ദ്ധാനം ചെയ്ത പല പദവികളും കിട്ടിയിട്ടുമില്ല. അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് തിരക്കുകള്‍ കഴിഞ്ഞ സാഹചര്യത്തില്‍ ബി.ജെ.പിയുടെ ഇടപെടല്‍ ഉടന്‍ പ്രതീക്ഷിക്കുന്നതായി തുഷാര്‍ വെള്ളാപ്പള്ളി യോഗത്തില്‍ പറഞ്ഞു. അതുണ്ടായില്ലെങ്കില്‍ മുന്നണി മാറ്റം ചര്‍ച്ച ചെയ്യാമെന്ന പൊതുതീരുമാനത്തിലേക്ക് യോഗമെത്തുകയായിരുന്നു. അപ്പോഴത്തെ സാഹചര്യങ്ങളനുസരിച്ചായിരിക്കും തീരുമാനമുണ്ടാവുക.

ബി.ജെ.പി വഞ്ചിച്ചതായി വെള്ളാപ്പള്ളി നടേശനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്‍.ഡി.എയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായില്ലെങ്കില്‍ യു.ഡി.എഫിലേക്ക് ചേക്കേറുകയെന്ന ലക്ഷ്യമാണ് ബി.ഡി.ജെ.എസ് നേതൃത്വത്തിനുള്ളത്. സുധീരന്‍ പോയതോടെ ഇതെളുപ്പമാകുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു.