കുനമ്മാവ് സെന്റ് ഫിലോമിനാസ് പാരിഷ് ഹാളില്‍ നടന്ന വിവാഹ സല്‍ക്കാരത്തിനിടെയാണ് സംഭവം.

എറണാകുളം ജില്ലയിലെ വരാപ്പുഴയില്‍ ഇന്നലെ നടന്ന ഒരു കല്യാണ സല്‍ക്കാരത്തിനിടെയാണ് തല്ല് നടന്നത്. വധുവിനൊപ്പം കല്യാണമണ്ഡപത്തില്‍ നില്‍ക്കുകയായിരുന്ന വരനെ അയല്‍വാസിയാണ് മര്‍ദ്ദിച്ചത്. കുനമ്മാവ് സെന്റ് ഫിലോമിനാസ് പാരിഷ് ഹാളില്‍ നടന്ന വിവാഹ സല്‍ക്കാരത്തിനിടെയാണ് സംഭവം. ചേരേപ്പാടം അന്തിക്കാട് വീട്ടില്‍ മൈക്കിളിന്റെ മകന്‍ മാത്യുവിന്റെ വിവാഹമായിരുന്നു ഇന്നലെ. 

മാത്യുവിന്റെ അയല്‍ക്കാരനായ ഉണ്ണിയെന്ന അജിത്താണ് മര്‍ദ്ദിച്ചത്. സല്‍ക്കാരത്തിനിടെ വരനെ മര്‍ദ്ദിക്കുന്നത് കണ്ട് പിടിച്ചുമാറ്റാനായി ചെന്ന രണ്ട് സഹോദരിമാരെയും ഇയാള്‍ മര്‍ദ്ദിച്ചു. ഇയാള്‍ സ്ത്രീകളെ മര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെ സല്‍ക്കാരത്തിനായെത്തിയ നാട്ടുകര്‍ അജിത്തിനെ പിടികൂടുകയും മര്‍ദ്ദിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് ഇയാളെ കല്യാണമണ്ഡപത്തില്‍ നിന്നും രക്ഷിച്ച് പുറത്തെത്തിച്ചത്. 

വരനെ തല്ലിയതില്‍ ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. മര്‍ദ്ദനത്തില്‍ പരിക്കേറ്റതിനാല്‍ അജിത്ത് ഇപ്പോള്‍ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. അയല്‍വാസികള്‍ തമ്മിലുള്ള മുന്‍വൈര്യാഗമാണ് കല്യാണ മണ്ഡപത്തില്‍ കയറിത്തല്ലാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു.