നെല്ലറയുടെ നാട്ടിലെ നെല്‍കൃഷിക്ക് ഇത്തവണ ഏറ്റവും ഡിമാന്‍റ് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കാണ്. അതിന് കാരണവുമുണ്ട്.
ഞാറുനടീല്‍ ഒരു കലയാണെന്ന് തോന്നും നടീല്‍ കണ്ടു നിന്നാല്‍. ഒരേ അകലത്തില്‍ എന്നാല്‍ ഞാറ് ചെളിയില്‍ അധികം ഇറങ്ങിപ്പോകാതെ നല്ല അഴകുള്ള നടീല്‍ തന്നെ. ഞാറ്റുപാട്ടൊന്നും വശമില്ല. ഒന്നുരണ്ടു തവണ പാടിക്കേട്ടാല്‍ പാടിക്കൊണ്ട് പണിചെയ്യാമെന്ന് പറയുന്നു ഇവര്‍.

ഞാറ് പറിക്കുന്നതിനും നടുന്നതിനുമായി 4000 രൂപയാണ് ഏക്കറിന് കൂലി. 15 പേര്‍ രാവിലെ പാടത്തിറങ്ങിയാല്‍ വൈകീട്ട് 6 മണിയോടെ നാല് ഏക്കറിലെ പണി പൂര്‍ത്തിയാക്കും. പശ്ചിമബംഗാള്‍ സ്വദേശികളായ 35 പേരാണ് കൊടുവായൂര്‍ എത്തനൂരില്‍ താമസിച്ച് ആലത്തൂര്‍ ചിറ്റൂര്‍ താലൂക്കുകളിലെ നടീല്‍ ജോലികള്‍ ചെയ്യുന്നത്. പരമ്പരാഗത തൊഴിലാളികളെ അധികം കിട്ടാനില്ലെങ്കിലും പരിശീലനം കിട്ടിയ വനിത തൊഴില്‍സേനയും ലേബര്‍ബാങ്കും ഒക്കെയുണ്ട്. പക്ഷേ ഇവര്‍ ചെയ്യുന്നത്ര വേഗത്തിലും വൃത്തിയിലും ഞാറുനടാന്‍ നമ്മുടെ നാട്ടില്‍ ആളില്ലെന്ന് പറയുന്നു കര്‍ഷകര്‍.