ബംഗലൂരു: കത്തുന്ന തടാകങ്ങള്‍ തുടര്‍ക്കഥയാവുകയാണ് ബംഗലൂരു നഗരത്തില്‍. എപ്പോഴും നുരഞ്ഞുപൊങ്ങുന്ന ബെലന്തൂര്‍ തടാകത്തിനാണ് ഏറ്റവുമൊടുവില്‍ തീപിടിച്ചത്. പ്രദേശമാകെ വിഷപ്പുകയില്‍ മൂടി. രാസമാലിന്യങ്ങള്‍ കുന്നുകൂടുന്നതാണ് തടാകങ്ങള്‍ക്ക് തീപിടിക്കുന്നത് തുടരാന്‍ കാരണം.

മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചതല്ല. ഇതൊരു തടാകത്തിന്റെ ഒത്ത നടുക്കുനിന്നുളള ദൃശ്യമാണ്. വെളളത്തിന് തീപിടിച്ചാലുളള അവസ്ഥ.ബംഗളൂരുവിലെ ഏറ്റവും വലിയ തടാകമായ ബെലന്തൂര്‍ തടാകത്തില്‍ ചെറിയ തീപിടിത്തങ്ങള്‍ പതിവാണ്.ഇത്രയും വലുത് പക്ഷേ ആദ്യം.തടാകത്തിനുമുകളില്‍ നുരഞ്ഞുപൊന്തിയ പതയും അതിലുണങ്ങിയ ചെടികളുമാണ് കത്തിയത്. വിഷപ്പുകയില്‍ ബെലന്തൂര്‍ ആകെ മൂടി.വീടുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും ആളുകള്‍ ഇറങ്ങിയോടി.മൂന്ന് മണിക്കൂറിലധികമാണ് ബെലന്തൂര്‍ തടാകം നിന്നുകത്തിയത്.

ഒരു നിയന്ത്രണവുമില്ലാതെ ഒഴുക്കിവിടുന്ന രാസമാലിന്യങ്ങള്‍ തന്നെയാണ് ബംഗലൂരുവിനെ കത്തുന്ന തടാകങ്ങളുടെ നഗരമാക്കുന്നത്.ബെലന്തൂരിന് പുറമെ രാമപുരം തടാകവും കനാലുകളും രാസമാലിന്യങ്ങള്‍ നുരയുന്നവയാണ്.ഫാക്ടറികളില്‍ നിന്നുളള മാലിന്യങ്ങളാണ് അധികവും.മത്സ്യസമ്പത്ത് ഏറെയുണ്ടായിരുന്ന ജലാശയങ്ങളില്‍ ഇന്ന് മീനുകളെല്ലാം ചത്തടിഞ്ഞു.മാലിന്യങ്ങള്‍ നീക്കാന്‍ ബംഗളൂരു കോര്‍പ്പറേഷന് കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത് മുന്നൂറ് കോടി രൂപയാണ്. ചിലയിടങ്ങളില്‍ മാലിന്യനീക്കം തുടങ്ങുകയും ചെയ്തു.ഇതിനിടയിലാണ് ബെലന്തൂര്‍ തടാകത്തില്‍ ഇതുവരെയുണ്ടാകാത്ത അത്ര ഭീകരമായ തീപിടിത്തം.