തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തി സാഹിത്യകാരന്‍ സക്കറിയെയും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെയും വിമര്‍ശിച്ച് എഴുത്തുകാരാ ബെന്യാമിനും സുസ്‌മേഷ് ചന്ദ്രോത്തും രംഗത്ത്.

'ഭാസ്‌കര പട്ടേലരിന്റെ പേരില്‍ പിണങ്ങിയ അടൂരും സക്കറിയയും ദിലീപിന്റെ പേരില്‍ ഒന്നിക്കുമ്പോള്‍ അഹ്ലാദംകൊണ്ടെനിക്കിരിക്കാന്‍ വയ്യേ...' എന്നായിരുന്നു ബെന്യാമന്റെ പരിഹാസം.

'ഒരു അക്രമത്തെ അടൂരും സക്കറിയയും മയപ്പെടുത്തുമ്പോള്‍ ബലപ്പെടുന്നത് സമൂഹത്തിലെ പുരുഷാധിപത്യമനോഭാവം തന്നെയാണ് ' എന്ന് സുസ്‌മേഷ് ചന്ദ്രോത്തും പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു ഇരുവരും വിമര്‍ശിച്ചത്.

നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരെ നടക്കുന്നത് മാധ്യമ വിചാരണയാണെന്നും ഇത് മനുഷ്യവിരുദ്ധമാണെന്നുമായിരുന്നു സക്കറിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. ദിലീപിനെ അനുകൂലിച്ചുകൊണ്ടുള്ള പ്രതികരണം വലിയ വമര്‍ശനത്തിന് വഴിവച്ചു.

താനറിയുന്ന ദിലീപ് ദുഷ്ടനോ അധോലോക നായകനോ അല്ലെന്നും ദിലീപ് കുറ്റവാളിയാണെന്ന് വിശ്വസിക്കുന്നില്ലെന്നുമായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രതികരണം. അടൂരിനെതിരെയും സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.