കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ മാര്‍ട്ടിന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെന്ന സുനിലുമായി അടുത്ത ബന്ധമുണ്ടെന്ന് പോലീസ്. നടന്റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷന്‍ ഹൗസ് കരാര്‍ അടിസ്ഥാനത്തില്‍ വാടയ്ക്കെടുത്ത വാഹനത്തിലെ ഡ്രൈവറാണ് മാര്‍ട്ടിന്‍. രണ്ടാഴ്ച മുമ്പ് മാത്രമാണ് ഇയാള്‍ പ്രൊഡക്ഷന്‍ വിഭാഗം ഡ്രൈവറായി എത്തിയത്. ഷൂട്ടിംഗിനുശേഷം ഡബ്ബിംഗിനായി കൊച്ചിയിലേക്ക് പോകേണ്ടിയിരുന്ന നടിയുടെ വാഹനത്തിന്റെ ഡ്രൈവറായി എത്തിയത് മാര്‍ട്ടിനായിരുന്നു.

നടിയുടെ മുന്‍ ഡ്രൈവറായിരുന്ന പള്‍സര്‍ സുനിലെന്ന സുനിയുമായി അടുത്ത ബന്ധമുള്ളയാളാണ് മാര്‍ട്ടിന്‍. ഇരുവരും തമ്മില്‍ ഇന്നലെ നാല്‍പതോളം തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വാഹനത്തില്‍വെച്ച് സുനില്‍ ആര്‍ക്കോ എസ്എംഎസ് അയച്ചിരുന്നതായും നടി പോലീസിന് മൊഴി നല്‍കിയിരുന്നു. ഇത് മാര്‍ട്ടിനാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

അക്രമണത്തെക്കുറിച്ച് കഴിഞ്ഞ ഒരാഴ്ചയായി മാര്‍ട്ടിനും സുനിയും തമ്മില്‍ ഗൂഢാലോചന നടത്തിയിരുന്നു. കേസിലെ ശേഷിക്കുന്ന പ്രതികളെ ഉച്ചയോടെ പിടികൂടാനാകുമെന്നാണ് പോലീസ് പറയുന്നത്.