ഭോപ്പാലിലെ ബന്ധിനാടകം: വിശദീകരണവുമായി മോഡല്‍
- ഭോപ്പാലിലെ ബന്ധിനാടകം: വിശദീകരണവുമായി മോഡല്‍
ഭോപ്പാല്‍: തന്നെ വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ട് മോഡലിനെ ബന്ധിയാക്കിയ സംഭവത്തില്‍ വിശദീകരണവുമായി മോഡല്‍. യുവാവിനെ വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന് മോഡല്‍ വ്യക്തമാക്കി. മുറിക്കുള്ളില്‍ പൂട്ടിയിട്ട ശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് വിവാഹത്തിന് സമ്മതിച്ചത്. തനിക്ക് ഇക്കാര്യത്തില്‍ താല്‍പര്യമില്ലെന്നും മോഡല്‍ വ്യക്തമാക്കി. പുലര്‍ച്ചെ ആറു ണിയോടെയാണെന്ന് തോന്നുന്നു, രോഹിത് എന്നയാള്‍ തന്‍റെ ഫ്ലാറ്റിലേക്ക് അതിക്രമിച്ച കയറി. തനിക്കു നേരെ തോക്ക്ചൂണ്ടി മുറിയില്‍ അടച്ചിട്ടു. തന്നെ വിവാഹം കഴിക്കാന്‍ സമ്മതിക്കണമെന്നായിരുന്നു അയാളുടെ ആവശ്യം. സമ്മതിക്കാത്തതിനാല്‍ അയാള്‍ എന്നെ ക്രൂരമായി മര്‍ദ്ദിച്ചു. മറ്റൊരു വഴിയും കാണാത്തതിനാല്‍ വിവാഹത്തിന് സമ്മതിക്കുകയായിരുന്നുവെന്നും മോഡല്‍ മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു.
ഭോപ്പാലിലെ മിസ്റോഡ് മേഖലയിലുള്ള മോഡലിന്‍റെ ഫ്ലാറ്റിലായിരുന്നു സംഭവം. യുവതിയുടെ അപ്പാർട്ട്മെന്റിൽ എത്തിയ രോഹിത്ത് യുവതിയോട് വിവാഹ അഭ്യർത്ഥന നടത്തി. ഇത് നിരസിച്ചതിനെ തുടർന്ന് മോഡലിനെ മുറിക്കുള്ളിൽ പൂട്ടിയിടുകയായിരുന്നു. നീണ്ട പന്ത്രണ്ടു മണിക്കൂറാണ് കാമുകനെന്ന് അവകാശപ്പെട്ട ഇയാള്‍ പെണ്‍കുട്ടിയെ ബന്ദിയാക്കിയെന്ന് പൊലീസ് പറയുന്നു. വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിന് വഴങ്ങിയില്ലെങ്കിൽ തന്നെ കൊന്ന് ആത്മഹത്യ ചെയ്യുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായി യുവതി പൊലീസിൽ മൊഴി നൽകി. മോഡലില്‍ നിന്ന് വിവാഹം കഴിക്കാമെന്ന കരാറും ഇയാള്‍ ഒപ്പിട്ടു വാങ്ങിയിരുന്നു.
യുവതിയെ ബന്ദിയാക്കിയതിന് ശേഷമുള്ള വീഡിയോ രോഹിത് പുറത്ത് വിട്ടതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നും ഇക്കാര്യം അറിഞ്ഞതിനെ തുടര്‍ന്ന് യുവതിയുടെ മാതാപിതാക്കൾ വീടില്‍ നിന്ന് താമസം മാറുകയായിരുന്നുവെന്നും രോഹിത് മാധ്യമങ്ങളോട് പറഞ്ഞു. വ്യാജ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് തന്നെ ഉപദ്രവിച്ചുവെന്നും അതിനാലാണ് ബന്ദി നാടകം നടത്തിയതെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.
മണിക്കൂറുകള്‍ നീണ്ട അനുനയ ശ്രമങ്ങള്‍ക്കൊടുവിലാണ് പൊലീസിന് പെണ്‍കുട്ടിയെ മോചിപ്പിക്കാന്‍ കഴിഞ്ഞത്. യുവതിക്ക് കുഴപ്പമൊന്നുമില്ലെന്നും യുവാവിനെ മാനസിക ചികിത്സയ്ക്ക് വിധേയനാക്കിയെന്നും ഭോപ്പാല്‍ സൗത്ത് എസ്പി രാഹുല്‍ ലോധി പറഞ്ഞു. മോഡലിംഗുമായി ബന്ധപ്പെട്ട ജോലികള്‍ക്കിടെയാണ് രോഹിത് യുവതിയുമായി പരിചയത്തിലാകുന്നത്. പിന്നീട് തുടര്‍ച്ചയായി പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ യുവാവിനെ താക്കീത് ചെയ്ത് വിട്ടുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു.