കൊലപ്പെടുത്തിയത് ഇരുട്ടിൽ ആയുധങ്ങളുമായി കാത്തിരുന്നെന്ന് ബിബിൻ വധക്കേസിലെ പ്രതികൾ മൊഴി നൽകി
കഴിഞ്ഞ ദിവസം പിടിയിലായ ജിതേഷ്, അഭിലാഷ്, നിതിൻ കൃഷ്ണ എന്നിവർ ബിബിന്‍റെ അയല്‍വാസികളാണ‍്‍. ബിബിന്‍റെ കൂട്ടുകാരും പ്രതികളും തമ്മില്‍ കുറച്ചുദിവസങ്ങളായി പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടായിരുന്നു
തൃശൂർ: എടക്കുളത്ത് യുവാവിനെ മുൻ വൈരാഗ്യം മൂലം കരുതിക്കൂട്ടി കൊലപ്പെടുത്തിയതാണെന്ന് പിടിയിലായ പ്രതികളുടെ മൊഴി. പൊറുത്തിശ്ശേരി സ്വദേശി ബിബിനെ പ്രതികൾ ആയുധങ്ങളുമായി വഴിയിൽ കാത്ത് നിന്ന് ആക്രമിക്കുകയായിരുന്നു. ആറു പ്രതികളുളള കേസിൽ ഇതുവരെ മൂന്നുപേരെയാണ് പിടികൂടിയത്.
എടക്കുളത്ത് വിവാഹ വീട്ടിൽ നിന്ന് മടങ്ങുന്നതിനിടെ മര്‍ദ്ദനമേറ്റ് ബിബിൻ കഴിഞ്ഞ ഞായറാഴ്ചയാണ് മരിച്ചത്. കഴിഞ്ഞ ദിവസം പിടിയിലായ ജിതേഷ്, അഭിലാഷ്, നിതിൻ കൃഷ്ണ എന്നിവർ ബിബിന്‍റെ അയല്‍വാസികളാണ‍്‍. ബിബിന്‍റെ കൂട്ടുകാരും പ്രതികളും തമ്മില്‍ കുറച്ചുദിവസങ്ങളായി പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടായിരുന്നു.
കൂട്ടുകാരന്‍റെ സഹോദരിയുടെ വിവാഹത്തലേന്ന് എടക്കുളം റബ്ബർ മൂലയില്‍ ബിബിൻ വരുന്നതും കാത്ത് ആയുധങ്ങളുമായി നില്‍ക്കുകയായിരുന്നുവെന്ന് പ്രതികള്‍ മൊഴി നല്‍കി. ബിബിന്‍റെ തലക്കേറ്റ പരുക്കാണ് മരണകാരണമായത്. കൊലപ്പടുത്തണം എന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ മർദ്ദിച്ചതെന്നാണ് പൊലീസിന് വ്യക്തമായിരിക്കുന്നത്.
സംഭവത്തില്‍ ആറ് പേര്‍ക്കെതിരെയാണ് കാട്ടൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. ബാക്കി പ്രതികള്‍ക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. ഇവര്‍ ജില്ല വിട്ടിരിക്കാം എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. കൂടുതല്‍ പേരുടെ സഹായം പ്രതികള്‍ക്ക് കിട്ടിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. അതേസമയം സംഭവത്തിന് തലേദിവസം ബാറിന് മുന്നില്‍ ബിബിനെ കയ്യേറ്റം ചെയ്തവരുമായി പ്രതികള്‍ക്ക് പങ്കില്ലെന്നാണ് പൊലീസിന്‍റെ നിഗമനം.