മുൻ ഭാര്യയെ കൊന്ന്, കൊലപാതകം ഏഴ് മാസം മറച്ചുവെച്ച ഡോക്ടര്‍ പിടിയില്‍
മുൻ ഭാര്യയെ കൊന്ന ശേഷം, കൊലപാതകം ഏഴ് മാസക്കാലം മറച്ചുവെച്ച ഡോകട്ർ ഉത്തർപ്രദേശിൽ പിടിയിലായി.
ലക്നൗ: മുൻ ഭാര്യയെ കൊന്ന ശേഷം, കൊലപാതകം ഏഴ് മാസക്കാലം മറച്ചുവെച്ച ഡോകട്ർ ഉത്തർപ്രദേശിൽ പിടിയിലായി. ഫേസ് ബുക്കും, വാട്സ് ആപ്പുമടക്കം യുവതിയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ട് സജീവമാക്കി നിർത്തിയാണ് ഡോക്ടർ കൊലപാതകം മറച്ചുവെച്ചത്.
ഗൊരഖ്പൂരിലെ അറിയപ്പെടുന്ന ഡോക്ടർ ഡിപി സിംഗാണ് കൊലപാതകക്കേസിൽ അറസ്റ്റിലായത്. പരസ്പരം അകന്ന ശേഷം നേപ്പാളിൽ സ്ഥിര താമസമാക്കിയ രാഖി ശ്രീവാസ്തവയെയാണ് ഡോക്ടറും രണ്ട് സഹായികളും ചേർന്ന് കോന്നത്. നേപ്പാളിലെത്തിയ ഡോക്ടർ മുൻ ഭാര്യയെ കണ്ടപ്പോൾ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചു.
സംസാരത്തിനിടെ ശീതളപാനീയത്തിൽ മയക്ക് മരുന്ന് നൽകി.അർധബോധാവസ്തയിലായ യുവതിയെ രണ്ട് സഹായികൾക്ക് ആളൊഴിഞ്ഞ മലഞ്ചരിവിൽ എത്തിച്ച് കൊക്കയിലേക്ക് എറിഞ്ഞ് കൊല്ലുകയായിരുന്നു.
രാഖിയുടെ മൊബൈൽ ഫോൺ കൈവശപ്പെടുത്തിയ ഡോക്ടർ വാടസ് ആപ്പിലും ഫേസ്ബുക്കിലും രാഖിയുടെ അക്കൊണ്ട് സജീവമാക്കി നിർത്തി. 2011ലാണ് വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് ഡോക്ടർ രാഖിയെ വിവാഹം ചെയ്യുന്നത്.
പിന്നീട് വിവാഹക്കാര്യം അറിഞ്ഞതോടെ രാഖിയും ഡോക്ടറും പിരിഞ്ഞു. ഈ വർഷം ആദ്യം ബിഹാർ സ്വദേശിയായ മറ്റൊരാളെ വിവാഹം ചെയ്ത രാഖി ഭർത്താവുമൊത്ത് നേപ്പാളിൽ താമസമാക്കി. എന്നാൽ രണ്ടാം ഭർത്താവ് ഇന്ത്യയിലേക്ക് മടങ്ങിയെങ്കിലും രാഖി നേപ്പാളിൽ തുടർന്നു. എറെ നാളായി രാഖിയെ നേരിട്ട് കാണാനോ സംസാരിക്കാനോ കഴിയാത്ത സഹോദരൻ രണ്ടാം ഭർത്താവിനെ സമീപിച്ചെങ്കിലും അവരെ കുറിച്ച് ഒന്നും അറിയില്ലെന്ന് രണ്ടാം ഭർത്താവ് മറുപടിനൽകി.
ഇയാൾക്കെതിരെ സഹോദരൻ നൽകിയ പരാതിയിലെ അന്വേഷണമാണ് ആദ്യ ഭർത്താവായ ഡോക്ടറിലേക്ക് പൊലീസിനെ എത്തിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ മൃതദേഹാവശിഷ്ടം കണ്ടെത്തുകയായിരുന്നു.