ബിക്കാനീർ ഭൂമി തട്ടിപ്പ് കേസ്: റോബർട്ട് വദ്രയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
ബിക്കാനീർ ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് സ്വത്ത് കണ്ടു കെട്ടിയത്. വദ്രയുടെ പേരിലുള്ള സ്കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ സ്വത്തു വകകളാണ് കണ്ടു കെട്ടിയത്.
ദില്ലി: ബിക്കാനീർ ഭൂമി തട്ടിപ്പ് കേസിൽ റോബർട്ട് വദ്ര അടക്കം നാല് പേരുടെ സ്വത്ത് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. വാദ്രയുടെ ഉടമസ്ഥതയിലുള്ള സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡിൻറെ 4.62 കോടിയുടെ ആസ്തിയാണ് കണ്ടുകെട്ടിയത്. ദില്ലി സുഖദേവ് വിഹാറിലെ ഭൂമി അടക്കമാണ് എൻഫേഴ്സ്മെൻറ് കണ്ടുകെട്ടിയത്. കേസിൽ റോബർട്ട വദ്രയെയും അമ്മയേയും ജയ്പ്പൂരിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരു്ന്നു. ബിക്കാനീറിൽ ഭൂമി വാങ്ങി മറിച്ചു വിറ്റതിലൂടെ റോബർട്ട് വദ്രയും കൂട്ടരും കൊള്ളലാഭമുണ്ടാക്കി എന്നാണ് എൻഫേഴ്സ്മെൻറിൻറെ ആരോപണം. കള്ളപ്പണം വെളുപ്പിക്കൽ തടയാനുള്ള നിയമപ്രകാരമാണ് വദ്രക്കെതിരെ എൻഫോഴ്സ്മെൻറ് കേസെടുത്തത്.