ടെഹ്റാന്‍: പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ സൈക്കിള്‍ ഓടിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള ഫത്‌വയ്ക്കെതിരെ ഇറാനില്‍ പ്രതിഷേധം ശക്തമാകുന്നു. സൈക്കിള്‍ ഓടിക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താണ് പ്രതിഷേധം.

സെപ്തംബര്‍ പത്തിനായിരുന്നു സ്ത്രീകള്‍ സൈക്കിള്‍ ഓടിക്കുന്നതിനെതിരേ രാജ്യത്തിന്‍റെ പരമാധ്യക്ഷന്‍ അയത്തൊള്ള ഖൊമേനി ഫത്‌വ പുറപ്പെടുവിച്ചത്. സ്ത്രീകള്‍ പൊതുവിടങ്ങളില്‍ സൈക്കിള്‍ ചവിട്ടുന്നത് അവര്‍ക്കു മേല്‍ പുരുഷന്മാരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിന് കാരണമാകും. 

ഇത് സ്ത്രീകളുടെ ചാരിത്ര്യത്തെ കളങ്കപ്പെടുത്തും. അതാണ് ഫത്‌വ പുറപ്പെടുവിക്കാന്‍ കാരണമെന്ന് ഖൊമേനി പറഞ്ഞതായി മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം സങ്കുചിത നിലപാടു പുലര്‍ത്തുന്നതിനെതിരേ ശക്തമായ പ്രതിഷേധമാണ് സ്ത്രീകള്‍ അവരുടെ പോസ്റ്റുകളിലൂടെ പ്രകടിപ്പിക്കുന്നത്. 

സ്ത്രീകള്‍ക്കായി പ്രത്യേകം നീക്കിവച്ചിട്ടുള്ള പാര്‍ക്കുകള്‍, സ്റ്റേഡിയങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രമേ സ്ത്രീകള്‍ക്ക് സൈക്കിളോടിക്കാന്‍ നിലവില്‍ ഫത്വ പ്രകാരം അധികാരമുള്ളു. ഇതിനെതിരെയാണ് ഇറാനിയന്‍ വുമണ്‍ ലവ്സ് സൈക്കിളിങ് എന്ന ഹാഷ് ടാഗോടെയാണ് പ്രതിഷേധക്കാരുടെ പോസ്റ്റുകള്‍. മാസിഹ് അലിനെജാദ് എന്ന മാധ്യമപ്രവര്‍ത്തകയാണ് മൈ സ്റ്റെല്‍ത്തി ഫ്രീഡത്തിന് തുടക്കമിട്ടത്.

‘മൈ സ്റ്റെല്‍ത്തി ഫ്രീഡം’ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ ഇറാനികളായ അമ്മയും മകളും ചേര്‍ന്ന് സൈക്കിള്‍ ചവിട്ടുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഒരു ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ ഇതിനോടകം കണ്ടിട്ടുള്ളത്.