പോളിയോ രോഗത്തെ തുടച്ച് നീക്കാന്‍ ആയിട്ടുണ്ടെങ്കിലും പോളിയോ ബാധിച്ചവര്‍ രാജ്യത്ത് ഏറെയുണ്ട്. എന്നാല്‍ പോളിയോ ബാധിച്ചവര്‍ക്ക് സ്വന്തം കാലില്‍ നിവര്‍ന്ന് നടക്കാന്‍ സാധിക്കുക എന്ന ഒരേ ലക്ഷ്യത്തിനായി കൈയില്‍ ചുറ്റികയേറ്റിയ ഡോക്ടറാണ് മാത്യു വര്‍ഗീസ്. 

രാജ്യത്തെ ഏക പോളിയോ വാര്‍ഡ് നടത്തുന്ന ഡോക്ടറാണ് മാത്യു വര്‍ഗീസ്. തന്റെ ജീവിതത്തില്‍ സ്വാധീനിച്ച അഞ്ച് വ്യക്തികളെക്കുറിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ് കുറിപ്പെഴിതിയതോടെയാണ് ഓര്‍ത്തോപീഡിക്സ് വിദഗ്ധനായ മാത്യു വര്‍ഗീസ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. 

പോളിയോ രോഗബാധിച്ച് ശരീരം ജീവിതം തളര്‍ന്നവര്‍ക്ക് സ്വന്തം കാലില്‍ ഉയര്‍ന്ന് നില്‍ക്കാനുള്ള അവസരമൊരുക്കാന്‍ ഏകദേശം നാലായിരത്തിലധികം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനോടകം പരിശീലനം നല്‍കിയിട്ടുണ്ട് ഡോക്ടര്‍ മാത്യു വര്‍ഗീസ്. 

തന്റെ ജോലി ഏറെ ആനന്ദം നല്‍കുന്നുണ്ടെന്ന് മാത്യു വര്‍ഗീസ് പറയുന്നു. പ്രാഥമിക ചികില്‍സ പോലും അപ്രാപ്യമായ നിരവധി ആളുകള്‍ക്ക് തനിക്ക് ഇത്രയെങ്കിലും ചെയ്യാന്‍ ആയല്ലോയെന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്ന് മാത്യു വര്‍ഗീസ് പറയുന്നു. 

എവിടെ പോയാലും ചുറ്റികയും ടേപ്പും ഗോണിയോ മീറ്ററും ഇദ്ദേഹം കൈയില്‍ കരുതും തന്നെ തേടി വരുന്നവരുടെ കൈകളുടേയും കാലിന്റേയും ചലനങ്ങള്‍ അടുത്തറിയാന്‍. സര്‍ക്കാര്‍ സംവിധാനങ്ങളും സമൂഹവും പോളിയോ ബാധിതരെ കൂടുതല്‍ മനസിലാക്കേണ്ടതുണ്ടെന്നാണ് മാത്യു വര്‍ഗീസിന് പറയാനുള്ളത്.