തിരുവനന്തപുരം: ഗള്‍ഫിലെ ടൂറിസം കമ്പനിയില്‍ നിന്നും 13 കോടി വെട്ടിച്ചുവെന്ന ആരോപണം നിഷേധിച്ച് ബിനോയ് കോടിയേരി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മൂത്തമകനാണ് ബിനോയ്. 2014 ല്‍ ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ട ഇടപാടുകളാണ് ഇപ്പോള്‍ ആരോപണമായി വരുന്നത് എന്ന് ബിനോയ് പറഞ്ഞു. തന്നെക്കുറിച്ച് പരാതിയില്ലെന്ന് ബിനോയ് പറയുന്നു. ഈ സന്ദര്‍ഭത്തില്‍ ഇത് വിവാദമാക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും ബിനോയ് പറഞ്ഞു.

അതേ സമയം കമ്പനി പ്രതിനിധികള്‍ സി.പി.എം പോളിറ്റ് ബ്യൂറോയ്ക്ക് പരാതി നല്‍കി. യു.എ.ഇ സ്വദേശിയായ കമ്പനി ഉടമയും സി.പി.എം നേതാക്കളെ കണ്ടു. പരാതി കിട്ടിയതായി സി.പി.എം ഉന്നതവൃത്തങ്ങൾ സ്ഥിരീകരിക്കുന്നു. കമ്പനിയുടെ പേരില്‍ ബാങ്ക് വായ്പയെടുത്ത് മുങ്ങിയെന്നാണ് പരാതി. ഒരു ഔഡി കാർ വാങ്ങുന്നതിന് 3,13,200 ദിർഹവും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാൾ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങൾക്ക് 45 ലക്ഷം ദിർഹവും കമ്പനിയുടെ അക്കൗണ്ടിൽനിന്നു വാങ്ങിയ ശേഷം കോടിയേരിയുടെ മകന്‍ മുങ്ങിയെന്ന് കമ്പനി ആരോപിക്കുന്നു.

2016 ജൂൺ ഒന്നിനു മുൻപ് പണം തിരിച്ചുനൽ‍കുമെന്ന് ഉറപ്പു നൽകിയിരുന്നു. എന്നാല്‍ കാർ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിർത്തി. അടയ്ക്കാൻ ബാക്കിയുണ്ടായിരുന്ന 2,09,704 ദിർഹവും ബാങ്ക് പലിശയും കോടതിച്ചെലവും ചേർത്താണ് മൊത്തം 13 കോടി രൂപയുടെ കണക്ക്.

പണം തിരിച്ചുപിടിക്കാന്‍ ദുബായിലെ കോടതിയിൽ നടപടികൾ തുടങ്ങി. പണം നല്‍കുകകയോ കോടതിയില്‍ ഹാജരാവുകയോ വേണമെന്നാണ് കമ്പനി ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം ഇന്റര്‍പോള്‍ വഴി നിയമനടപടികള്‍ സ്വീകരിക്കാനാണ് നീക്കം.കേസില്‍ കോടിയേരിയെ ബന്ധപ്പെട്ടിരുന്നുവെന്നും ഒരു പ്രതികരണവും ലഭിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു.