ദില്ലി: ദില്ലി ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ ബിരിയാണി പാചകം ചെയ്ത് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വ്വകലാശാലയുടെ പിഴ ശിക്ഷ. വിസിയുടെ വിദ്യാര്‍ത്ഥികളോടുള്ള സമീപനത്തിനെതിരെയായിരുന്നു ബിരിയാണി പ്രതിഷേധം. ക്യാംപസില്‍ വിദ്യാര്‍ത്ഥികള്‍ ബീഫ് ബിരിയാണിയാണ് ഉണ്ടാക്കിയതെന്ന് എബിവിപി ആരോപിച്ചു.
ദില്ലി ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല ക്യാംപസിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനു മുന്നില്‍ ബിരിയാണി പാചകം ചെയ്യുകയും സഹപാഠികള്‍ക്കൊപ്പം കഴിക്കുകയും ചെയ്തതിലൂടെ ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്നാരോപിച്ചാണ് എം എ വിദ്യാര്‍ത്ഥി അമീര്‍ മാലികിന് സര്‍വ്വകലാശാല 6000 രൂപ പിഴ ചുമത്തിയത്. ഈ വര്‍ഷം ജൂണ്‍ 17 ന് നടന്ന സംഭവത്തില്‍ വിദ്യാര്‍ത്ഥിക്കെതിരെ നടപടിയെടുത്തതായി ഈ മാസം എട്ടിന് പുറത്തുവിട്ട സര്‍വ്വകലാശാല പ്രോക്ടറുടെ ഉത്തരവില്‍ പറയുന്നു. 10 ദിവസത്തിനുള്ളില്‍ പിഴ അടച്ചില്ലെങ്കില്‍ മറ്റ് നടപടികള്‍ നേരിടേണ്ടി വരുമെന്നും ഉത്തരവിലുണ്ട്. അമീറിന് പുറമേ എഐഎസ്എഫ് നേതാവ് അപരാജിത ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും പിഴ ചുമത്തി. വിദ്യാര്‍ത്ഥികള്‍ ബീഫ് ബിരിയാണിയാണ് പാചകം ചെയ്തതെന്നും ഇതിനെതിരെ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് പിഴ ചുമത്തിയതെന്നും എബിവിപി പ്രതികരിച്ചു. എന്നാല്‍ ബിരിയാണി എന്ന് മാത്രമാണ് പ്രോക്ടറുടെ ഉത്തരവിലുള്ളത്. വൈസ് ചാന്‍സലറുടെ നിഷേധാത്മക പെരുമാറ്റത്തില്‍ പ്രതിഷേധിച്ചതിനാണ് സര്‍വ്വകലാശാലയുടെ നടപടിയെന്നും എബിവിപി സംഭവത്തെ വളച്ചൊടിക്കുകയാണെന്നും ഇടതു സംഘടനകളിലെ വിദ്യാര്‍ത്ഥികള്‍ പറയുന്നു.
വിസിയെ കാണാന്‍ ചെല്ലുന്ന വിദ്യാര്‍ത്ഥികളെ മണിക്കൂറുകളോളം പുറത്തു നിര്‍ത്തുന്നത് പതിവാണെന്നും ഇതിനെതിരെയാണ് ബിരിയാണി ഉണ്ടാക്കി പ്രതിഷേധിച്ചതെന്നും ഇവര്‍ പറയുന്നു. വൈസ് ചാൻസലറുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ജെഎന്‍യുവില്‍ ഉയരുന്നത്.
