ന്യൂഡൽഹി: പാസ്പോർട്ടിന് അപേക്ഷിക്കാന്‍ ജനനസർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന എടുത്ത് കളയുന്നു. ജനന സർട്ടിഫിക്കറ്റിന് പകരം ആധാറോ പാൻ കാർഡോ ഉപയോഗിച്ചാൽ മതിയെന്ന് കേന്ദ്രസർക്കാർ പാർലമെൻ്റില്‍ അറിയിച്ചു. ഇന്ത്യയിലെ പൗരന്മാർക്ക് പാസ്പോർട്ട് ലഭിക്കുന്നതിനുള്ള നടപടികൾ ലളിതമാക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ തീരുമാനം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

1980ലെ പാസ്പോർട്ട് നിയമപ്രകാരം 26-01-1989ന് ശേഷം ജനിച്ചവരെല്ലാം പാസ്പോർട്ട് അപേക്ഷയോടൊപ്പം നിർബന്ധമായും ജനനസർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥ നിലവിലുണ്ടായിരുന്നു. ഇതിന് പകരം സ്കൂളിൽ നിന്നുള്ള ടി.സിയോ അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നുള്ള വയസ് തെളിക്കുന്നതിനുള്ള സർട്ടിഫിക്കറ്റോ പാൻ കാർഡോ, ആധാർ കാർഡോ തിരിച്ചറിയിൽ കാർഡോ ഹാജരാക്കിയാൽ മതിയെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. സർക്കാർ ജോലിക്കാർക്ക് സർവീസ് റെക്കോഡോ പെൻഷൻ കാർഡോ ഹാജരാക്കിയാൽ മതി.

പുതിയ പാസ്പോർട്ടുകളിൽ വ്യക്തിപരമായ വിവരങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലും രേഖപ്പെടുത്തിയിരിക്കും. 60 വയസിന് മുകളിലും 8 വയസിന് താഴെയുമുള്ളവർക്ക് പാസ്പോർട്ട് അപേക്ഷാഫീസിൽ പത്ത് ശതമാനം ഇളവ് വരുത്തിയിട്ടുണ്ട്. 2016 ഡിസംബർ മുതൽ ഈ നിയമങ്ങൾ പ്രാബല്യത്തിലുണ്ടെന്നും മന്ത്രാലയം അറിയിച്ചു.