ശബരിമലയിലെ സ്ഥിതിഗതികളും കേരളത്തിലെ പൊതുരാഷ്ട്രീയ അന്തരീക്ഷവും സംസ്ഥാന ഘടകത്തിന്‍റെ പ്രവര്‍ത്തനങ്ങളും ശബരിമല പ്രക്ഷോഭത്തിന്‍റെ അനന്തരഫലങ്ങളുമെല്ലാം കേന്ദ്രസംഘം വിലയിരുത്തും.

കൊച്ചി:ശബരിമല വിഷയത്തിന്‍റെ പശ്ചാത്തലത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അയച്ച പ്രത്യേക സംഘം കൊച്ചിയിലെത്തി. ദേശീയ ജനറൽ സെക്രട്ടറി സരോജ പാണ്ഡെ, എം.പി. മാരായ പ്രഹ്ലാദ് ജോഷി, വിനോദ് സോംകാർ, നളിൻ കുമാർ കട്ടീൽ എന്നിവരാണ് സമിതി അംഗങ്ങൾ. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശബരിമലയിലെ സ്ഥിതിഗതികളും കേരളത്തിലെ പൊതുരാഷ്ട്രീയ അന്തരീക്ഷവും സംസ്ഥാന ഘടകത്തിന്‍റെ പ്രവര്‍ത്തനങ്ങളും ശബരിമല പ്രക്ഷോഭത്തിന്‍റെ അനന്തരഫലങ്ങളുമെല്ലാം കേന്ദ്രസംഘം വിലയിരുത്തും എന്നാണ് സൂചന. കൊച്ചിയില്‍ ബിജെപി കോര്‍ കമ്മിറ്റി അംഗങ്ങളുമായി ചര്‍ച്ച നടത്തുന്ന കേന്ദ്രസംഘം പിന്നീട് ശബരിമല കര്‍മസമിതി നേതാക്കളേയും കാണും. 

ഉച്ചയ്ക്ക് ശേഷം ഗവർണറുമായും കൂടിക്കാഴ്ച നടത്തും. തുടർന്ന് പന്തളത്തേക്ക് തിരിക്കും. ശബരിമല തന്ത്രി, പന്തളം കൊട്ടാരം പ്രതിനിധി എന്നിവരെ കാണും. പ്രക്ഷോഭത്തിനിടെ ഭക്തർക്കുനേരേ നടന്ന അതിക്രമങ്ങളും പ്രവർത്തകർക്കു നേരേയുണ്ടായ അറസ്റ്റും അന്വേഷിക്കാനാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്. പൊതുജനങ്ങൾ, ഭക്തർ, പാർട്ടി പ്രവർത്തകർ എന്നിവരിൽനിന്നു തെളിവെടുക്കും. 15 ദിവസത്തിനകം അമിത് ഷായ്ക്കു റിപ്പോർട്ട് നൽകാനാണ് നിർദേശം നൽകിയിരിക്കുന്നത്.